വീട് ജപ്തി ചെയ്തു; വീടിനു മുകളില്‍ കയറി വീട്ടമ്മയുടെ ആത്മഹത്യാഭീഷണി

By Web TeamFirst Published Oct 15, 2019, 11:00 AM IST
Highlights

ഇന്നലെയാണ് സെല്‍വിയുടെ വീട് ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി ജപ്തി ചെയ്തത്. അഞ്ചു ലക്ഷം രൂപയാണ് ഭവനവായ്പ എടുത്തത്. ആറു ലക്ഷം രൂപ തിരിച്ചടച്ചു. ഇനിയും 12 ലക്ഷം രൂപ..

തിരുവനന്തപുരം: ബാങ്കുകാര്‍ വീട്  ജപ്തി ചെയ്തതിനെത്തുടര്‍ന്ന് വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് സ്വന്തം വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഇന്നലെയാണ് സെല്‍വിയുടെ വീട് ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി ജപ്തി ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്‍വി വിജയാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. ഇതിനു ശേഷം ആറു ലക്ഷം രൂപ തിരിച്ചടച്ചെന്നാണ് സെല്‍വി പറയുന്നത്. വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനെത്തുടര്‍ന്ന്, ഇനിയും 12 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ ഇതിനുമുമ്പ് ജപ്തിക്ക് ശ്രമിച്ചിരുന്നു. അന്ന് ജപ്തി ചെയ്ത വീടുതുറന്ന് പ്രദേശവാസികള്‍ തന്നെ സെല്‍വിയെ അവിടെ താമസിക്കാന്‍ സഹായിക്കുകയായിരുന്നു. ഇന്നലെ വീണ്ടും ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു. 

ജപ്തിയില്‍ പ്രതിഷേധിച്ച് സെല്‍വി ആദ്യം വീടിനു മുമ്പില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ബാങ്ക് അധികൃതരൊന്നും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് ഉടന്‍ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇവിടെ ഇവര്‍ തനിച്ചാണ് താമസമെന്നാണ് ലഭിക്കുന്ന വിവരം. സെല്‍വിയുടെ ഭര്‍ത്താവ് കുറച്ചുനാളുകള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇവരുടെ മക്കള്‍ പഠനാവശ്യത്തിനായി മറ്റു സ്ഥലങ്ങളിലാണുള്ളതെന്നാണ് സൂചന.

Updating....

click me!