
താമരശേരി: താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു.വൻ അപകടം ഒഴിവായി. ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ് ഇന്ന് വൈകുന്നേരം പാറക്കല്ല് അടർന്ന് റോഡിൽ പതിച്ചത്. പാറ വീണ സമയത്ത് വാഹനങ്ങൾ ചുരം പാതയിലെ റോഡിലില്ലാതിരുന്നതാണ് വൻ അപകടമാണ് ഒഴിവാക്കിയത്.
ദേശീയപാതയുടെ അരികിലായി പാറകല്ല് വീണതോടെ ഗതാഗത തടസവും ഉണ്ടായി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അഗ്നി സുരക്ഷാ സേനാംഗങ്ങൾ എത്തി രാത്രി ഏഴ് മണിയ്ക്ക് ശേഷം പാറക്കല്ല് റോഡിൽ നിന്നും നീക്കം ചെയ്തു.
അതേസമയം, പാലക്കാട് കടമ്പഴിപ്പുറത്തു വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ചെർപ്പുളശേരി ബി ആർ സിയിലെ സ്പെഷ്യൽ എജ്യുകേറ്റർ സുനിതയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചെര്‍പ്പുളശ്ശേരി ബിആർസി. ഇവിടുത്തെ അധ്യാപികയായ സുനിതയ്ക്ക് 31 വയസായിരുന്നു പ്രായം. ഇന്ന് വൈകുന്നേരം കടമ്പഴിപ്പുറത്ത് ഗവൺമെന്റ് യു പി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പാലക്കാട് കാരാകുറിശ്ശി അരപ്പാറ സ്വദേശിനിയായിരുന്നു സുനിത. മധുവാണ് സുനിതയുടെ ഭർത്താവ്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. മൂത്ത കുട്ടി ഏഴാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം