
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് വിഭാഗം. 45 പദ്ധതികളുടെ നടത്തിപ്പിലൂടെ മാത്രം ജില്ലാ പഞ്ചായത്തിന് 85,63,839 രൂപയുടെ നഷ്ടം സംഭവിച്ചു. അപാകതകള്‍ കണ്ടെത്തിയ 26 പദ്ധതികള്‍ക്കായി ചെലവഴിച്ച 10,28,88,084 രൂപ ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തി. ഈ തുകയ്ക്ക് കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഉത്തരവാദികളായവരില്‍ നിന്ന് പണം തിരികെ ഈടാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. തിരൂര്‍-പൊന്നാനി പുഴയിലെ മണ്ണെടുപ്പ് പദ്ധതിയാണ് പ്രധാന വിവാദമായിരിക്കുന്നത്. ബോട്ട് സര്‍വീസിനായി സാധ്യതാ പഠനം നടത്താതെ പത്തുകോടിയിലധികം രൂപ ചെലവാക്കി മണ്ണെടുത്തത് പാഴ്‌ച്ചെലവാണെന്ന് ഓഡിറ്റ് കണ്ടെത്തി.
ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങാതെയും അളവുപുസ്തകത്തില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തും കരാറുകാരന് തുക നല്‍കിയതിലും ക്രമക്കേടുണ്ട്. കൂടാതെ, പട്ടികവര്‍ഗ ഫണ്ട് (ടിഎസ്പി) വിനിയോഗിക്കാത്തത് മൂലം പൊതുവിഭാഗം ഫണ്ടില്‍ നിന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വണ്ടൂര്‍ ചേതന ഹോസ്പിറ്റലിലെ പേ വാര്‍ഡ് നിര്‍മ്മാണം, സ്‌കൂളുകളിലെ മോഡുലാര്‍ ശുചിമുറി സ്ഥാപിക്കല്‍, വയോജന പാര്‍ക്ക് നിര്‍മ്മാണം എന്നിവയിലും അധികച്ചെലവും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ചെയ്യാത്ത പ്രവൃത്തികള്‍ക്ക് തുക നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍, കേരളോത്സവം നടത്തിപ്പ്, എസ്പിസി പരിശീലനം എന്നിവയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam