
തിരുവനന്തപുരം: പാറശാല സ്കൂളിൽനിന്ന് ലാപ്ടോപ്പും ക്യാമറകളും മോഷ്ടിച്ച് സംസ്ഥാനം വിട്ട പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽ ആറയൂർ വാണിയംകാല പുതുവൽപുത്തൻവീട്ടിൽ ഷൈജു (30) എന്ന ഹെൽമെറ്റ് ഷൈജു ആണ് അറസ്റ്റിലായത്. പാറശാല ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മാസം 20നാണ് മോഷണം നടന്നത്. ഓഫീസ് കുത്തിത്തുറന്ന് അഞ്ച് ലാപ്ടോപ്, രണ്ട് ഡിജിറ്റൽ കാമറ, ഒരു വെബ്കാമറ എന്നിവയാണ് ഷൈജു മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു.
ഇതിനിടെ മോഷണം നടത്തിയ രണ്ട് ലാപ്ടോപ് ഒരാഴ്ചക്കുമുമ്പ് സ്കൂൾ വളപ്പിലെ നിർമാണം നടക്കുന്ന മന്ദിരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. പിടിക്കപ്പെടുമെന്നായതോടെ ഇയാൾ ഉപേക്ഷിച്ചതായിരുന്നു ഇത്. പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. 2023ൽ രാത്രികാലങ്ങളിൽ വീടുകളിൽനിന്ന് ഹെൽമറ്റുകൾ അപഹരിച്ചുകൊണ്ടാണ് ഇയാൾ മോഷണം ആരംഭിച്ചത്. കന്യാകുമാരിയിൽ ഒളിവിൽ കഴിയവേ എസ്എച്ച്ഒ സുനുകുമാർ, എസ്ഐ വിഷ്ണു, സിപിഒമാരായ അനിൽകുമാർ, സാജൻ, അഭിലാഷ്, ഷാജൻ, ശശി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam