
കോഴിക്കോട്: പുതുപ്പാടി നാക്കിലമ്പാട് ആദിവാസി കോളനിയിലെ തകര്‍ന്നു വീഴാറായ വീടുകള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കോഴിക്കോട് കളക്ടര്‍ക്കും ജില്ലാ പട്ടികജാതി - പട്ടികവര്‍ഗ ഓഫീസര്‍ക്കുമാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവ് നല്‍കിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സെപ്തംബറില്‍ കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കാക്കവയല്‍ കക്കാട് പ്രദേശത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന് വീഴാറായ കെട്ടിടങ്ങളാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നിനും വാതിലുകളില്ല. ചോര്‍ച്ച കൂടിയതോടെ ടാര്‍പ്പായ കൊണ്ട് മേല്‍ക്കൂര മറച്ചാണ് താമസക്കാര്‍ കഴിയുന്നത്. വരാന്തയ്ക്ക് മുന്നില്‍ ചവിട്ടുപടി ഇല്ലാത്തതു കാരണം വയോധികര്‍ മുറ്റത്തിറങ്ങുന്നത് നിരങ്ങിയാണ്. വാട്ടര്‍ ടാങ്ക് ഉണ്ടെങ്കിലും പൈപ്പ് കണക്ഷനില്ല. പണിയ സമുദായത്തില്‍പെട്ടവര്‍ താമസിക്കുന്ന ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പത്തു വീടുകളും തകര്‍ച്ചയുടെ വക്കിലാണെന്ന് നാട്ടുകാര്‍ പറയുന്നു. പണം അടയ്ക്കാത്തത് കാരണം വീടുകളിലേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ റദ്ദാക്കി. സര്‍ക്കാരിന്റെ ഭവന പദ്ധതിക്ക് വര്‍ഷങ്ങളായി അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല. കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കുമായി ഉള്ളത് പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മ്മിച്ച ഒരേയൊരു ശൗചാലയമാണ്. കോളനിയില്‍ വാഹനമെത്താന്‍ റോഡില്ലാത്തതിനാല്‍ രോഗികളെ എടുത്തു കൊണ്ടു പോകണം. തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തോ, പട്ടികവര്‍ഗ വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ കഴിയില്ലെന്നും പുതിയത് നിര്‍മ്മിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam