മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടത്തിയിരുന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹത്തിൽ നിന്നും മാല മോഷണം പോയ സംഭവത്തില്‍ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്റെ ഉത്തരവ്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തില്‍ നിന്ന് മാല മോഷണം പോയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടത്തിയിരുന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹത്തിൽ നിന്നും മാല മോഷണം പോയ സംഭവത്തില്‍ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്റെ ഉത്തരവ്.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ജൂൺ 20 നാണ് തമിഴ്നാട് സ്വദേശി രാധയെ ചികിത്സക്ക് എത്തിച്ചത്. വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് മൂന്നാം വാർഡിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് രോഗി മരിച്ചത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മൂന്നാം വാർഡിലെ വരാന്തയിൽ കിടത്തിയിരിക്കുമ്പോഴാണ് മൃതദേഹത്തിൽ നിന്നും മാല മോഷ്ടിക്കപ്പെട്ടത്.
മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരത്തില്‍ ആശുപത്രിക്കുള്ളിൽ നിന്നും പണവും മൊബൈൽഫോണും മോഷണം പോകാറുണ്ടെന്നുമായിരുന്നു പികെ രാജു പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.