
കോഴിക്കോട്: ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ച് പി എസ് സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മിഷൻ വിളിച്ചു വരുത്തും. നവംബർ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസ് നൽകിയത്.
ഫറോക്ക് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർക്കാണ് കമ്മീഷൻ നോട്ടീസയച്ചത്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ സി പി സിറ്റിംഗിൽ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രാമനാട്ടുകര മുട്ടുംകുന്ന് സ്വദേശി റ്റി. കെ അരുണിനാണ് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ പ്രവൃത്തി കാരണം പരിക്ഷയെഴുതാൻ അവസരം നഷ്ടമായത്. പരാതിയെ കുറിച്ച് ഫറോക്ക് അസിസ്റ്റന്‍റെ കമ്മീഷണർ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ഓക്ടോബര്‍ 22 -ാം തിയതി പിഎസ്സി പ്രിലിമിനറി പരീക്ഷ എഴുതാന്‍ പോയ രാമനാട്ടുകര സ്വദേശി അരുണിനെ ട്രാഫിക്ക് നിയമം ലംഘിച്ചെന്ന് പറഞ്ഞ് സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ് തടഞ്ഞു വയ്ക്കുകയായിരുന്നു. അരുണിന്‍റെ ബൈക്കിക്കിന്‍റെ താക്കോല്‍ ഊരിയെടുത്ത രഞ്ജിത്ത് പരീക്ഷ എഴുതുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ എസ്ഐ പി ഹനീഫയുടെ സഹായത്തോടെ പരീക്ഷാ കേന്ദ്രത്തിലെത്തിയെങ്കിലും പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അരുണിന് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് അരുണ്‍ ഫറോക്ക് എസിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദിനെ സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പത്രങ്ങളിലും ഓണ്‍ ലൈനുകളിലും വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത കണ്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: നിയമം പാലിച്ചില്ലെന്ന്; ബൈക്കിന്‍റെ താക്കോലൂരിയ പൊലീസുകാരന്‍ യുവാവിന്‍റെ ജോലി പ്രതീക്ഷകള്‍ക്ക് തടയിട്ടു