
തിരുവനന്തപുരം: പഴകി ദ്രവിച്ച 108 ആംബുലൻസുകൾക്ക് പകരം പുതുതായി വാങ്ങിയ പത്ത് 108 ആംബുലൻസുകൾ സർവീസ് ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇരുപത്തിനാല് 108 ആംബുലൻസുകളാണ് തലസ്ഥാനത്തുള്ളത്. ഇവ തകരാറിലാകുന്നത് സ്ഥിരം സംഭവമാണ്. അങ്ങനെയാണ് 10 പുതിയ ആംബുലൻസുകൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വാങ്ങിയത്. എന്നാൽ ഇവ മഴയും വെയിലുമേറ്റ് പുലയനാർകോട്ട സർക്കാർ ആശുപത്രി വളപ്പിൽ വിശ്രമത്തിലാണ്. ഉദ്ഘാടനത്തിന് ആളെ കിട്ടാത്തതു കാരണമാണ് 108 കൾ പുറത്തിറക്കാത്തതെന്ന് പരാതിയുണ്ട്.
പ്രാഥമിക ജീവൻ രക്ഷാ സൗകര്യങ്ങളുള്ള ആംബുലൻസുകളാണ് പത്തെണ്ണവും. ആവശ്യാനുസരണം 108 ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ നിരത്തിൽ അപകടമുണ്ടായാൽ ജീവൻ രക്ഷിക്കാനുള്ള സാഹചര്യവുമില്ല. പുതിയ ആമ്പുലൻസുകൾ അടിയന്തിരമായി നിരത്തിലിറക്കാൻ നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam