കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു
കോഴിക്കോട്: ആദിവാസി വയോധികയുടെ മൃതദേഹം എട്ട് മണിക്കൂർ ആശുപത്രിയിൽ കിടത്തേണ്ടി വന്നെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇൻക്വസ്റ്റിന് പൊലീസെത്താൻ വൈകിയതു കാരണമാണ് ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ എട്ട് മണിക്കൂറെടുത്തത്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) ശനിയാഴ്ച വൈകിട്ട് താമരശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയില്ലാത്തതു കാരണമാണ് മെഡിക്കൽ കോളേജിൽ രാത്രി തന്നെ മൃതദേഹം എത്തിക്കേണ്ടിയിരുന്നത്.
എന്നാല്‍ കൂരാച്ചുണ്ട് പൊലീസ് ഉദ്യോഗസ്ഥരും ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും യഥാസമയം ആശുപത്രിയിൽ എത്തിയില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
Read More : കോട്ടയത്തെ വൈദികൻ്റെ വീട്ടിലെ മോഷണത്തിൽ അടിമുടി ദുരൂഹത: മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിൽ കുറച്ചുഭാഗം കണ്ടെത്തി
അതേസമയം തിരുവനന്തപുരത്ത് സ്‌കൂട്ടറപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് കോളേജ് അസി. പ്രാഫസറായ രാഖി.വി.ആർ മരിച്ച സംഭവത്തില്‍ ഭർത്താവ് റെജി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ഭര്‍ത്താവിന്‍റെ ആരോപണം. ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് റെജി. കഴിഞ്ഞ ഏഴാം തീയതിയാണ് രാഖി മരിച്ചത്. തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപത്തുണ്ടായ അപകടത്തിലാണ് രാഖിയ്ക്ക് പരിക്കേറ്റത്. ടോൾ പ്ലാസ കടന്ന് മുന്നോട്ട് പോകുന്ന സമയത്ത് മറ്റൊരു വാഹനം വന്ന് രാഖിയുടെ സ്കൂട്ടറില്‍ തട്ടുകയായിരുന്നു.