കാട്ടിറച്ചിയുമായി നായാട്ടു സംഘം പിടിയില്‍; വനപാലകരെ കണ്ട് വെടിവെച്ചു, ഒടുവില്‍ കീഴടങ്ങി

By Web TeamFirst Published Feb 4, 2019, 12:40 AM IST
Highlights

വനപാലകരെ കണ്ടതോടെ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ മൂന്ന് മണിക്കൂര്‍ നടത്തിയ പരിശ്രമത്തിലൂടെയാണ് അധിക്യതര്‍ കീഴ്‌പ്പെടുത്തിയത്. ഇവര്‍ തലച്ചുമടായി എത്തിച്ച 50 കിലോ മ്ലാവിന്റെ ഇറച്ചിയും, വെടിവെച്ച മുള്ളന്‍ പന്നിയും, കൊല്ലാന്‍ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. 

ഇടുക്കി: വന്യമ്യഗങ്ങളുടെ കാട്ടിറച്ചിയുമായി കാടിറങ്ങിയ നയാട്ടുസംഘത്തെ വനപാലര്‍ സാഹസീകമായി പിടികൂടി. വനപാലകരെ കണ്ടതോടെ ചുറ്റുപ്പാടും വെടിവെച്ച് രക്ഷപ്പടാന്‍ ശ്രമിച്ച നാലംഗസംഘത്തെ മണിക്കുറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അധിക്യതര്‍ക്ക് കീഴ്‌പ്പെടുത്താന്‍ സാധിച്ചത്. ഇവരുടെ പക്കല്‍ നിന്നും 50 കിലോ മ്ലാവിറച്ചിയും, തലചുമടായി കൊണ്ടുവന്ന മുള്ളപന്നിയും, നാടന്‍ തോക്കും, കത്തി കഠാരയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.  

ഉടുംമ്പുംചോല സൊസൈറ്റിമേട്ടില്‍ പാലക്കമേല്‍ വീട്ടില്‍ ബാബു(53), പാറപ്പുറത്ത് വീട്ടില്‍ വക്കച്ചന്‍ (62), നിരവത്ത് പറമ്പില്‍ അനീഷ് (40), പൂപ്പാറ നെടുവാന്‍ കുഴി ജോര്‍ജ്ജ് (58) എന്നിവരെയാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.എസ് സുജീന്ദ്രനാഥിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ദേവികുളത്തെ ചോലവനങ്ങളില്‍ നായാട്ടുസംഘം എത്തുന്നതായി വനപാലകര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഞയറാഴ്ച പുലര്‍ച്ചെ വനപാലകരുടെ സംഘം ദേവികുളം ഓഡിക്ക ടോപ്പ് ഡിവിഷനില്‍ പരിശോധന ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് നാലുപേരടങ്ങുന്ന സംഘം കാട്ടിറച്ചിയുമായി വനപാലകരുടെ കെണിയില്‍ അകപ്പെട്ടത്. 

വനപാലകരെ കണ്ടതോടെ നാടന്‍ തോക്കുപയോഗിച്ച് വെടിയുയര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ മൂന്ന് മണിക്കൂര്‍ നടത്തിയ പരിശ്രമത്തിലൂടെയാണ് അധിക്യതര്‍ കീഴ്‌പ്പെടുത്തിയത്. ഇവര്‍ തലച്ചുമടായി എത്തിച്ച 50 കിലോ മ്ലാവിന്റെ ഇറച്ചിയും, വെടിവെച്ച മുള്ളന്‍ പന്നിയും, കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, കത്തി മറ്റ് അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു. ദേവികുളം ഓഡിക്ക ഡിവിഷനില്‍ ഒരുവര്‍ഷം മുമ്പ് കാട്ടുപോത്തിന്റെ വാരിയെല്ലുകളും തലയും കണ്ടെത്തിയിരുന്നു. 

എന്നാല്‍ ഇവയെ വെടിവെച്ച കേസില്‍ നാളിതുവരെ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദേവികുളം ഡി.എഫ്.ഒയുടെ നേത്യത്വത്തില്‍ തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ പുറത്തുള്ളവരാണെന്ന് മനസിലായതോടെ അന്വേഷം മരവിപ്പിച്ചു. വര്‍ഷങ്ങളായി ചോലവനങ്ങള്‍ കേന്ദ്രീകരിച്ച് നായാട്ട് നടത്തുന്ന സംഘമാണ് ഇവരെന്നാണ് വനപാലകര്‍ പറയുന്നത്. 

ഇവരുടെ പേരില്‍ മറ്റ് ഏതെങ്കിലും കേസ് നിലവിലുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. സെക്ഷന്‍ ഫോറസ്റ്റഅ ഓഫീസര്‍ കെ.ഐ അബൂബക്കര്‍ സിദ്ദിഖ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ജെ മധുകുമാര്‍, ഹരിസണ്‍ ശശി, എസ്. പ്രസീദ്, ഡ്രൈവര്‍ രാജ് കുമാര്‍, ഫോറസ്റ്റ് വാച്ചര്‍ ചിത്തരശന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് (തിങ്കളാഴ്ച) കോടതിയില്‍ ഹാജരാക്കും.

click me!