
അമ്പലപ്പുഴ: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കും കോടതി തടവ് ശിക്ഷ വിധിച്ചു. വള്ളികുന്നം വില്ലേജിൽ എസ് കെ സദനം വീട്ടിൽ ശിവൻകുട്ടിയുടെ മകൾ ദീപികയുടെ മരണത്തിലാണ് വിധി. ഒന്നാം പ്രതി കായംകുളം കീരിക്കാട് ഇടയിൽ കുടുക്കയിൽ കൊച്ചുകുട്ടൻ ആചാരി, രണ്ടാം പ്രതി ഭാര്യ സുമതി അമ്മാൾ, മൂന്നാം പ്രതി മകൻ ശ്രീകുമാർ എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോർട്ട് ജഡ്ജി വി ജി ശ്രീദേവി ശിക്ഷയ്ക്ക് വിധിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാം പ്രതിയായ ഭർത്താവിന് ഏഴ് വർഷം കഠിനതടവാണ് കോടതി വിധിച്ചത്.
വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ ഒന്നും രണ്ടും പ്രതികൾ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ദീപികയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. സ്ത്രീധനമായി ലഭിച്ച സ്വർണ്ണം കുറഞ്ഞുപോയെന്നും, കൊടുക്കാമെന്ന് പറഞ്ഞ ഒരു ലക്ഷം രൂപ എത്രയും പെട്ടെന്ന് നൽകണമെന്നും ആവശ്യപ്പെട്ട് ഇവർ നിരന്തരം പീഡിപ്പിച്ചു. വിദേശത്തായിരുന്ന ഭർത്താവ് ശ്രീകുമാർ, മാതാപിതാക്കൾ പറയുന്നത് കേട്ട് മര്യാദയ്ക്ക് താമസിക്കാനാണ് ദീപികയോട് ആവശ്യപ്പെട്ടത്.
ഗർഭിണിയായിരുന്ന ദീപികയ്ക്ക് ആശുപത്രി ചെലവുകൾക്ക് പണം നൽകാതെയും, സ്വന്തം വീട്ടുകാരോടൊപ്പം വിടാതെയും പ്രതികൾ പീഡനം തുടർന്നു. ഈ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെയാണ് ദീപിക വീടിന്റെ ബെഡ്‌റൂമിൽ ആത്മഹത്യ ചെയ്തത്. കായംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam