
ഇടുക്കി: നടപ്പ് സാമ്പത്തിക വര്‍ഷം സെപ്തംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കി ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 11,186 കോടി രൂപയും മൊത്തം വായ്പ 14,995.82 കോടി രൂപയുമെന്ന് ജില്ലാതല ബാങ്കിങ് സമിതി യോഗം. കളക്ടറേറ്റില്‍ നടന്ന ജില്ലാതല ബാങ്കിങ് സമിതി യോഗത്തിലാണ് സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്തത്.
'ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 141.76 ശതമാനമാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 4833 .48 കോടി രൂപയാണ്. ആകെ നല്‍കിയ 4833.48 കോടി രൂപ വായ്പയില്‍ 3861.23 കോടി രൂപ മുന്‍ഗണന വിഭാഗത്തിനാണ് ലഭ്യമാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ 2569.48 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 978.37 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ 313.37 കോടി രൂപയും മുന്‍ഗണനേതര വായ്പകള്‍ക്ക് 972.24 കോടി രൂപയും വിതരണം ചെയ്തു.'
ജില്ലയില്‍ പുതുതായി ബാങ്ക് ശാഖകളും എടിഎം കൗണ്ടറുകളും തുടങ്ങേണ്ടതുണ്ടെന്നും ടൂറിസം രംഗത്തടക്കം മുന്നേറുന്ന ജില്ലയ്ക്ക് ബാങ്കിങ് രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം മേഖല ഡെപ്യൂട്ടി റീജിയണല്‍ ഹെഡ് സിജോ ജോര്‍ജ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്‍ ഡി ഒ മുത്തുകുമാര്‍, നബാര്‍ഡ് ഡിഡിഎം അജീഷ് ബാലു, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജോസ് ജോര്‍ജ് വളവി, വിവിധ ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam