
തൃശൂര്‍: ചാലക്കുടിയിലും കരുനാഗപ്പള്ളിയിലും ചാരായം പിടികൂടി. ഡ്രൈ ഡേയിലാണ് ചാരായ വില്‍പ്പന നടന്നത്. ചാലക്കുടി എക്സൈസ് ഇൻസ്‌പെക്ടർ എസ് സമീറും സംഘവും ചേർന്ന് പരിയാരം മണലായി ഭാഗത്ത് വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായം, 80 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മണലായി സ്വദേശി റിജു ആണ് പിടിയിലായത്. പ്രതിയെ ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഘത്തിൽ എഇഐ (ഗ്രേഡ്) മാരായ ദിബോസ്, സുരേഷ്, ഷാജി ജെയ്സൺ എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി ആലപ്പാട് കുഴിത്തുറയിൽ ഡ്രൈ ഡേയിലെയും ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെയും വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 15 ലീറ്റർ വാറ്റുചാരായവും 210 ലീറ്റർ കോടയും പിടികൂടി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ആലപ്പാട് വില്ലേജിൽ കുഴിത്തുറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
മുതിരത്തറ സതീശൻ്റെ വീടിൻ്റെ സമീപത്തെ താത്കാലിക ഷെഡിൽ കന്നാസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ചാരായം. സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ, ചാൾസ് എച്ച്, അൻസർ, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയങ്ക, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം