
കോഴിക്കോട്: തിക്കോടി ലാൻഡിംഗ് സെന്‍ററിൽ ചെറുമീനുകളെ പിടിച്ച ഏഴു വള്ളങ്ങൾ പിടികൂടി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴസ്‌മെന്റും കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്നവയാണ് ഈ വള്ളങ്ങൾ. സർക്കാർ ഉത്തരവ് പ്രകാരം നിയമപ്രകാരമുള്ള വലിപ്പം ഇല്ലാത്ത, ആറു മുതൽ എട്ട് സെന്‍റിമീറ്റർ വരെ മാത്രം വലിപ്പമുള്ള മത്തിയുമായാണ് വള്ളങ്ങൾ പിടിയിലായത്.
പിഴയടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. മത്സ്യസമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ വി സുനീർ അറിയിച്ചു.
പരിശോധനക്ക് കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഒ ആതിര, കോസ്റ്റൽ പൊലീസ് എസ്‌സിപിഒ വിജേഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഫിഷറി ഗാർഡ് ജിതിൻ ദാസ്, കോസ്റ്റൽ പൊലീസ് വാർഡൻ അഖിൽ, റസ്‌ക്യൂ ഗാർഡുമാരായ സുമേഷ്, ഹമിലേഷ് എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യ സമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളങ്ങള്‍ പിടികൂടിയത്.
മെട്രോയ്ക്കുള്ളിൽ കിടിലൻ റീൽസ് എടുക്കാൻ യുവാവിന്‍റെ ശ്രമം; വേദന കൊണ്ട് പുളഞ്ഞു, വീഡിയോ വൈറൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam