
കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി ഊരുകളില്‍ അയ്യായിരത്തിത്തോളം പേര്‍ പൂര്‍ണവിദ്യാഭ്യാസം നേടാത്തവരെന്ന് കണ്ടെത്തി. സാക്ഷരതാമിഷന്റെ ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാംഘട്ട സര്‍വ്വേയിലാണ് 4371 വീടുകളിലായി അയ്യായിരത്തിലേറെ നിരക്ഷരര്‍ ഉള്ളതായി കണ്ടെത്തിയത്. ഇതില്‍ 3133 സ്ത്രീകളും 2209 പുരുഷന്മാരുമാണ്.
ഇരുന്നൂറ് ഊരുകളിലെ 16799 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പറ്റ നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമാണ് സര്‍വ്വേ നടത്തിയത്. നാലാം ക്ലാസ് വിജയിക്കാത്തവര്‍ -1642. എഴാം ക്ലാസ് വിജയിക്കാത്തവര്‍ -2402, പത്താംക്ലാസ് വിജയിക്കാത്തവര്‍ 2285 എന്നിങ്ങനെയാണ് സര്‍വ്വേയുടെ വിശദാംശങ്ങള്‍. പത്താംക്ലാസ് വിജയിച്ചിട്ടും 1208 പേര്‍ക്ക് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. സര്‍വ്വേയിലൂടെ കണ്ടെത്തിയ നിരക്ഷരര്‍ക്ക് ഡിസംബറില്‍ പ്രത്യേക ക്ലാസുകള്‍ തുടങ്ങും.
രണ്ടാംഘട്ടത്തില്‍ സാക്ഷരത നാലാംതരം തുല്യതാ പരിപാടിക്കായി 682 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചത്. ഇതില്‍ 482 പേരും ആദിവാസികളാണ്. സാക്ഷരതാ ക്ലാസിന് നിയോഗിച്ച 200 ഇന്‍സ്ട്രക്ടര്‍മാരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കണ്ടെത്തി ജില്ലാ സാക്ഷരതാ സമിതികള്‍ ശുപാര്‍ശ ചെയ്ത ഊരുകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. സര്‍വ്വേയിലെ കണ്ടെത്തലുകളും ആദിവാസികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam