മലപ്പുറത്ത് വനം വകുപ്പ് ലേലം ചെയ്ത നൂറ്റാണ്ടിലേറെ പഴക്കമുള്ള തേക്കിന് റെക്കോർഡ് വില ലഭിച്ചു. അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ നടന്ന ലേലത്തിൽ രണ്ട് തേക്ക് കഷ്ണങ്ങൾക്കായി നികുതി ഉൾപ്പെടെ 31.85 ലക്ഷം രൂപയാണ് ലഭിച്ചത്.
മലപ്പുറം: വനം വകുപ്പിന്റെ ചരിത്രത്താളുകളില്‍ ഇടം പിടിച്ച തേക്കിന് പൊന്നും വില.വില കേട്ടാല്‍ രണ്ടു തേക്കുവച്ചാ മതിയായിരുന്നുവെന്ന് തോന്നിപ്പോവും അത്രയ്ക്കുണ്ട് ഒരു തേക്കിന്റെ വില. തേക്ക് തടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കും കൂടി നികുതി ഉള്‍പ്പെടെ ലഭിച്ചത് 31,85,828 രൂപയായിരുന്നു. വനംവകുപ്പിന്റെ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിലാണ് തേക്ക് തടികളുടെ ഈ റെക്കോഡ് വില്‍പ്പന നടന്നത്. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന്‍ പരിധിയില്‍ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായിനിന്നിരുന്ന100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്ക് തടിയാണ് മുറിച്ച് നിലമ്പൂരിലെ അരുവാക്കോട് ഡിപ്പോയില്‍ കഴിഞ്ഞ ദിവസം ലേലത്തിനുവച്ചത്.
ക്ഷേത്ര നിര്‍മാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കിയത്. തമിഴ്നാട് സ്വദേശിയാണ് വീട് നിര്‍മാണത്തിന് സി കയറ്റുമതി ഇനത്തില്‍പ്പെട്ട തേക്ക് തടി കൈവശമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് നിലമ്പൂര്‍ തേക്ക് ഇത്രയും വലിയ വിലയ്ക്ക് ലേലത്തില്‍ പോകുന്നത്. ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്ററുള്ള തേക്ക് തടിക്ക് ഒരു ഘനമീറ്ററിന് 5,43,000 രൂപ പ്രകാരം 9,96,948 രൂപയാണ് ലഭിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതികൂടി കൂട്ടിയാല്‍ ഒറ്റ കഷ്ണത്തിന് 12,59,922 രൂപ. സി ക്ലാസില്‍ കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്ററുള്ള രണ്ടാം കഷ്ണത്തിന് ഘനമീറ്ററിന് 5,21,000 രൂപ പ്രകാരം 15,23,925 രൂപ ലഭിച്ചു. 26.5 ശതമാനം നികുതി ഉള്‍പ്പെടെ 19,25,906 രൂപ. ഇതടക്കമാണ് 31,85,828 രൂപ വനം വകുപ്പിന് ലഭിച്ചത്.
