
അടിമാലി: വാക്കുതർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. അടിമാലി അപ്സരക്കുന്ന് രാധ മുരളി (45) യ്ക്കാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റത്. വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് മുരളീധരൻ ഓടി രക്ഷപ്പെടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം രാധയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പണികഴിഞ്ഞ് തിരികെയെത്തിയ മുരളീധരൻ ഭാര്യയോട് കയർക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് വഴി വെക്കുകയായിരുന്നു. ആക്രമണത്തിൽ ചെവിക്ക് ഗുരുതരമായി പരിക്കേറ്റ രാധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലിക്ക് ശ്രമിച്ചു; മരുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃ പിതാവ്
അതേസമയം, പൂനൈയിൽ നിന്നാണ് മറ്റൊരു നടുക്കുന്ന വാർത്ത. ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ആത്മഹത്യ ചെയ്തതാണ് സംഭവം. പൂനെയിലെ ഔന്തിലാണ് 44 കാരനായ ടെക്കി എട്ടു വയസ്സുള്ള മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്തത്. ഫ്ലാറ്റിൽ മൂവരും മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ പ്രിയങ്കയെയാണ് ആദ്യം കൊലപ്പെടുത്തുന്നത്. പിന്നീട് മകൻ താനിഷ്കനേയും കൊന്ന ശേഷം സുദീപ്തോ ഗാംഗുലി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിടിഐയോട് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലുള്ള സുദീപ്തോയുടെ സഹോദരൻ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് മരണവിവരം പുറത്തറിയുന്നത്. സുദീപ്തയുടെ സുഹൃത്തിനോട് ഫ്ലാറ്റിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫ്ളാറ്റ് ലോക്ക് ചെയ്തതിനാൽ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് ഫയൽ ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സുദീപ്തയുടെ ഫോൺ ടവർ ലൊക്കേഷൻ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ ഫ്ളാറ്റിൽ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഫ്ലാറ്റ് തുറക്കുകയായിരുന്നു.
പ്രിയങ്കയുടേയും താനിഷ്കയുടേയും മൃതദേഹം പ്ലാസ്റ്റിക് കവറുകളിലായിരുന്നു. സുദീപ്തോയെ തൂങ്ങി മരിച്ചനിലയിലും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട യാതൊരു കുറിപ്പും കണ്ടെത്തിയിട്ടില്ല. അടുത്തിടെ സോഫ്റ്റ് വെയർ ജോലി രാജിവെച്ച് സുദീപ്തോ സ്വന്തം ബിസിനസ് തുടങ്ങിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam