
സുല്‍ത്താന്‍ബത്തേരി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത (എന്‍.എച്ച്-766) വയനാട്ടുകാരെ സംബന്ധിച്ചെങ്കിലും പ്രധാന്യമുള്ള റോഡ് ആണ്. ട്രെയിനും വിമാനവും ഇല്ലാത്ത നാട്ടിലെ ആദിവാസികള്‍ അടക്കമുള്ള സാധാരണക്കാര്‍ക്ക് ജീവന്‍ കൈയ്യില്‍ പിടിച്ചുള്ള ആശുപത്രി പാച്ചിലുകള്‍ക്കും തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് പലചരക്ക് കൊണ്ടുവരാനും ആശ്രയിക്കേണ്ടുന്ന പാത. വനംവകുപ്പിന്റെ ദുശ്ശാഠ്യങ്ങളില്‍ പലയിടത്തും വേണ്ടത്ര വീതിപോലുമില്ലാത്ത 'ദേശീയപാത'യില്‍ ആണ്ടോട് ആണ്ട് കൊണ്ടാടുന്ന 'ആചാരം' എന്ന നിലക്കാണ് മുത്തങ്ങയിലെ വെള്ളക്കെട്ടിനെ ഈ നാട്ടുകാര്‍ കാണുന്നത്. കാരണം മറ്റൊന്നുമല്ല, അധികൃതരോട് ഈ ജനത ദുരിതം പറഞ്ഞു മടുത്തുവെന്നത് തന്നെ.
നാല് ദിവസമായി പെയ്ത കനത്ത മഴയില്‍ കല്ലൂര്‍-മുത്തങ്ങ പുഴ കര കവിഞ്ഞതോടെയാണ് തകരപ്പാടി മുതല്‍ പൊന്‍കുഴി വരെയുള്ള റോഡില്‍ വ്യാഴാഴ്ച ക്രമാതീതമായി ജലനിരപ്പുയര്‍ന്നത്. പകല്‍ സമയങ്ങളില്‍ ഒരു വിധപ്പെട്ട വാഹനങ്ങളൊക്കെ ഇരുഭാഗത്തേക്കും പോയെങ്കിലും രാത്രിയായതോടെ സ്ഥിതി മാറി. ബസിനും ലോറിക്കും ശ്രദ്ധിക്കാതെ പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതി വന്നു. ഇതോടെ കാറുകളും ചെറിയ ചരക്കുവാഹനങ്ങളുമെല്ലാം മൂലഹള്ള ചെക്‌പോസ്റ്റിനും പൊന്‍കുഴിക്കുമിടയില്‍പ്പെട്ടു. എട്ടുമണിയോടെ പൊലീസും റവന്യൂ അധികാരികളും ഇതുവഴിയുള്ള ഗതാഗതം വിലക്കി.
ഇതോടെ പലര്‍ക്കും വെള്ളത്തില്‍ തന്നെ വാഹനം നിര്‍ത്തിയിടേണ്ടി വന്നു. വനപ്രദേശമായതിനാല്‍ വന്യമൃഗ ഭീതിയോടെയാണ് വാഹനങ്ങളില്‍ ഉള്ളവര്‍ ഏറെ നേരം കഴിഞ്ഞത്. ഇതിനിടെ കുടുങ്ങിയ വാഹനങ്ങളില്‍ ആരോ എടുത്ത വീഡിയോ പുറത്തുവന്നു. ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാര്‍ കുടുങ്ങിയതിലെ പ്രയാസം മനസിലാക്കിയ അധികൃതര്‍ ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനുള്ള ആലോചന തുടങ്ങുമ്പോള്‍ നേരം നന്നേ വൈകിയിരുന്നു. മുത്തങ്ങ പുഴ കര മറിഞ്ഞൊഴുകുമ്പോള്‍ എല്ലാക്കാലത്തും വിവരിക്കാനാകാത്തെ ദുരിതം പേറുന്നത് ഇവിടെയുള്ള ആദിവാസി കോളനികളിലെ ജീവിതങ്ങള്‍ കൂടിയാണ്. വനമാര്‍ഗമുള്ള വഴികള്‍ ഏറെയും അപകടം നിറഞ്ഞ കാലമാണ്.
പലവ്യഞ്ജനങ്ങള്‍ വാങ്ങാനും ആശുപത്രികാര്യങ്ങള്‍ക്കുമായി ഈ കുടുംബങ്ങള്‍ക്കും ആശ്രയം ദേശീയപാത 766 തന്നെ. രാംപള്ളി മുതല്‍ മമ്മദംമൂല വരെയുള്ള ഭാഗങ്ങളിലെ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിലെ കുടുംബങ്ങളാണ് പുറത്തുകടക്കാനാകാത്ത വിധം ഒറ്റപ്പെട്ടുപോകുന്നത്. പതിനെട്ടോളം കോളനികളാണ് ഇവിടെയുള്ളത്. കാട്ടിലൂടെയുള്ള വഴി മാത്രമാണിപ്പോള്‍ ഇവര്‍ക്ക് ആശ്രയമെങ്കിലും കടുവകള്‍ പെരുകിയ കാലത്ത് സുരക്ഷിതമല്ല ഈ വഴികള്‍. പൊന്‍കുഴിക്കും തകരപ്പാടിക്കുമിടയിലെ ഒരു കിലോമീറ്ററോളം ഭാഗത്താണ് ഏല്ലാ വര്‍ഷവും വലിയ തോതില്‍ വെള്ളം കയറാറുള്ളത്.
അതേ സമയം മുത്തങ്ങയില്‍ വാഹനങ്ങളിലെത്തി കുടുങ്ങിയ യാത്രക്കാര്‍ക്ക് ആദ്യഘട്ടങ്ങളില്‍ ആശ്വാസമേകിയത് ഇവിടെയുള്ള നാട്ടുകാരാണ്. പലരും കാല്‍മുട്ടിന് മേലെക്ക് വെള്ളത്തില്‍ നടന്നുചെന്നാണ് വാഹനങ്ങളെ സുരക്ഷിതമായി കടത്തിവിട്ടിരുന്നത്. സുല്‍ത്താന്‍ബത്തേരി പോലീസും റവന്യുവകുപ്പും ഉചിതമായ തീരുമാനങ്ങള്‍ എടുത്ത് പ്രവര്‍ത്തിച്ചു. പലരും കാല്‍മുട്ടിന് മേലെക്ക് വെള്ളത്തില്‍ നടന്നുചെന്നാണ് വാഹനങ്ങളെ സുരക്ഷിതമായി കടത്തിവിട്ടിരുന്നത്. സുല്‍ത്താന്‍ബത്തേരി പൊലീസും ഫയര്‍ഫോഴ്‌സും റവന്യുവകുപ്പും ഉചിതമായ തീരുമാനങ്ങള്‍ എടുത്ത് പ്രവര്‍ത്തിച്ചു. 500 ഓളം പേരെയാണ് രാത്രി ഏറെ വൈകി രക്ഷപ്പെടുത്തി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയത്.
Read More : കബനിപ്പുഴ കരകയറി, വീടിന് ചുറ്റും വെള്ളം പൊങ്ങിയത് അറിഞ്ഞില്ല; അതിഥി തൊഴിലാളികളെ ജെസിബിയിൽ രക്ഷപ്പെടുത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam