
കോട്ടയം: ഭരണ സമിതിയിലേക്കുളള തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കേ കോട്ടയം പാലാ വലവൂര്‍ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമാക്കി നിക്ഷേപകര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്ക്, നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്കിന്‍റെ അന്തിനാട് ശാഖ ഉപരോധിച്ചു. വായ്പാ കുടിശിക വരുത്തിയ ഇടത് ഭരണ സമിതി അംഗങ്ങളെ നിയമവിരുദ്ധമായി വീണ്ടും മല്‍സരിക്കാന്‍ അനുവദിച്ചെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.
നിക്ഷേപം തിരികെ കിട്ടാനാണ് ബാങ്കിനു മുന്നിൽ ഇവരെല്ലാം ഇങ്ങനെ കുത്തിയിരിക്കുന്നത്. പല ആവശ്യങ്ങൾക്കായി പണം സ്വരുക്കൂട്ടി ബാങ്കിലിട്ട മനുഷ്യർ. പണം തിരികെ ചോദിച്ചാൽ ചില്ലറ തുകകൾ മാത്രം നൽകി കൈ മലർത്തുകയാണ് ഭരണ സമിതിയെന്നും ആരോപണമുയർന്നു. ഭരണ സമിതി അംഗങ്ങളും ഇഷ്ടക്കാർ തന്നെ കോടികളുടെ വായ്പ കുടിശിക വരുത്തിയെന്ന ആരോപണം ഇവിടെയും ശക്തം. കുടിശിക നില നിൽക്കെ തന്നെ വീഴ്ച വരുത്തിയവർ ഭരണ സമിതിയിലേക്ക് വീണ്ടും മൽസരിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദവുമുയർന്നു.
വർഷങ്ങളായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരിക്കുന്ന ബാങ്കാണ്. പ്രസിഡന്റ് ഫിലിപ്പ് കുഴികുളം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. നവംബർ 5 ന് നടക്കാനിരിക്കുന്ന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്ന വിശദീകരണമാണ് ഭരണ സമിതിയും പ്രസിഡന്റും ഉയർത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam