
മലപ്പുറം: പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി സ്വദേശി ജൈസൽ വീണ്ടും അറസ്റ്റിൽ. ഇത്തവണ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നു പേർ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് തിരുവനന്തപുരത്തെ ജയിലില്‍ നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
ഇക്കഴിഞ്ഞ മാർച്ച് 12നാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം തട്ടിയെടുക്കൽ നടന്നത്. എട്ട് പ്രതികളിൽ മൂന്ന് പേർ ഉടൻ പിടിയിലായി. ജൈസലും സംഘത്തിലുണ്ടെന്ന് പിടിയിലായവരിൽ നിന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഈ കേസിൽ ജൈസലിനെ റിമാൻഡ് ചെയ്തു. ജൈസലിനെ തിരുവനന്തപുരത്തെ ജയിലിലേക്കു തന്നെ മാറ്റുമെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് മില്യണിലേറെ പേർ കണ്ടു ആ രക്ഷപ്പെടുത്തൽ; മലപ്പുറത്തു നിന്നൊരു ഹൃദയംതൊടും വീഡിയോ
2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. ആ രക്ഷാപ്രവർത്തനത്തിന്‍റെ പേരിൽ പിന്നീട് വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തു. പിന്നീട് താനൂർ തൂവൽ തീരം ബീച്ചിലിരുന്ന യുവാവിനെയും ഒപ്പമുണ്ടായ സ്ത്രീയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ജൈസലിനെ അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam