
ആലപ്പുഴ: കലവൂർ സ്വദേശി ജെയ്സണ് ഇനി തന്റെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്ര തുടരാം. സ്വത്വം വെളിപ്പെടുത്തി ട്രാൻസ്ജെൻഡർ ആയി ജീവിച്ചു തുടങ്ങിയപ്പോൾ മുതൽ അനുഭവിച്ച അവഗണനകൾക്കിടയിലും ബോഡി ബിൽഡർ ആകുക എന്ന തന്റെ സ്വപ്നം മാറ്റി നിർത്തുവാൻ ജയ്സൺ ഒരുക്കമായിരുന്നില്ല.
പല സ്ഥാപനങ്ങളിലും സെയിൽസ്മാനായി ജോലി നോക്കിയിരുന്നെങ്കിലും ട്രാൻസ്ജെൻഡർ എന്ന കാരണത്താൽ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. സാമൂഹ്യപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലും ശരീരത്തിന്റെയും മനസ്സിന്റെയും കരുത്ത് ചോരാതെ ബോഡി ബിൽഡറായി തീരുന്നതിനുള്ള കഠിനപ്രയത്നം തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ വിജയിച്ച് മിസ്റ്റർ കേരള (ട്രാൻസ് മെൻ) മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയെങ്കിലും ആയതിനായുള്ള തുടർ പരിശീലനത്തിനും മറ്റ് തയ്യാറെടുപ്പുകൾക്കുമുള്ള തുക തന്റെ തുച്ഛമായ വരുമാനത്തിൽ നിന്നും കണ്ടെത്താൻ കഴിയില്ലെന്നും തന്റെ മോഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നും ജെയ്സൺ കരുതിയിരുന്നു.
ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന ട്രാൻസ്ജെൻഡർ ദമ്പതിമാർക്കുള്ള വിവാഹധനസഹായ പദ്ധതിയിലൂടെ 30000 രൂപയും, അടിയന്തിര ചികിത്സ ധനസഹായം നൽകുന്ന കരുതൽ പദ്ധതിയിലൂടെ 9000 രൂപയും മുമ്പ് ജെയ്സണ് അനുവദിച്ച് കിട്ടിയിരുന്നു. എന്നാൽ ബോഡി ബിൽഡിംഗ് മത്സരവുമായി ബന്ധപ്പെട്ട് നിലവിൽ പദ്ധതികൾ ഇല്ലെന്ന് ജെയ്സണ് അറിയാമായിരുന്നിട്ടും മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാത്തിനാൽ ധനസഹായം അനുവദിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിച്ചു.
ട്രാൻസ്മെൻ വ്യക്തിയായ ജെയ്സന്റെ പ്രയാസകരമായ ജീവിത സാഹചര്യവും ബോഡി ബിൽഡർ ആകുന്നതിനുള്ള അതിയായ ആഗ്രഹവും പരിശ്രമവും ബോധ്യപ്പെട്ടതിനെ തുടർന്ന് നിലവിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ഇല്ലെങ്കിലും ധനസഹായത്തിനുള്ള ജെയ്സന്റെ അപേക്ഷ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മുമ്പാകെ പരിഗണനയ്ക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ മുഖേന ധനസഹായം അനുവദിക്കുന്നതിനായി സർക്കാരിലേക്ക് നൽകിയ പ്രൊപ്പോസൽ പരിഗണിച്ച് ജെയ്സണ് 50000 രൂപ അനുവദിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam