
കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ധിഖ്റ നെഹ്രിന്‍റെ വിജയത്തിലെ സന്തോഷം പങ്കിട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനായിരുന്ന പുന്ന നൗഷാദിന്റെ മകളാണ് ധിഖ്റയെന്നും ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് നൗഷാദ് തന്നെയായിരുന്നെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നൗഷാദിന്‍റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കെ പി സി സി അധ്യക്ഷൻ ഫേസ്ബുക്കിൽ കുറിച്ചു.
'നല്ല ചുള്ളൻ, മാഷേ അടിപൊളി'; എം വി ഗോവിന്ദന്‍റെ സ്റ്റൈലിഷ് ലണ്ടൻ ചിത്രം വൈറൽ
സുധാകരന്‍റെ കുറിപ്പ്
ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്റ നെഹ്രിന്റേത്.
എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്റ. ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
നൗഷാദിന്റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് ഇക്കുറി വിജയം. 68604 വിദ്യാർത്ഥികൾ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. 4856 പേർ എ പ്ലസ് നേടിയതാണ് ഇക്കാര്യത്തിൽ മലപ്പുറം ജില്ലയെ മുന്നിലെത്തിച്ചത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി എടരിക്കോട് സ്കൂൾ 100 വിജയം നേടിയെന്നതും ശ്രദ്ധേയമായി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam