
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ സ്ത്രീയെ വീട്ടിൽ കയറി മുളകുസ്പ്രേ മുഖത്തടിച്ച് വീഴ്ത്തി സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവൻ മാലയാണ് അജ്ഞാതൻ കവർന്നത്. ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ ഒരാൾ വീട്ടിലെത്തി. വീട്ടിനുളളിൽ നിന്നാണ് ജാനകി സംസാരിച്ചത്.
ഷാജിയെ രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതൻ വീട്ടിനുളളിലേക്ക് കയറി ജനാകിയുടെ മുഖത്ത് മുളകുസ്പ്രേ അടിക്കുകയായിരുന്നു. വീണുപോയ ജാനകിയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും പൊട്ടിച്ച് ഇയാൾ ഓടിമറഞ്ഞു. മാല പൊട്ടി ഒരുഭാഗം സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. വെളള ഇരുചക്ര വാഹനത്തിൽ മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് വന്നതെന്ന് നാട്ടുകാർ പറയുന്നു. കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായി അന്വേഷണം.
അതേസമയം, വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പെടെ നിരവധി കേസിൽ പ്രതിയുമായ തൃപ്പൂണിത്തുറ എരൂർ കേച്ചേരി വീട്ടിൽ സുജിത്ത് (42) ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപത്തായി പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞു വഴിയോര കച്ചവടക്കാരായ അന്യസംസ്ഥാന സ്വദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പടെ നിരവധി കേസിൽ പ്രതിയുമാണെന്ന് തിരിച്ചറിഞ്ഞു.
ഇതിനിടെ, ട്രെയിനുകളിൽ കയറി സ്ഥിരമായി മോഷണം നടത്തുന്നയാൾ ഷൊർണൂർ റയിൽവെ പൊലീസിന്‍റെ പിടിയിലായി. തൃശൂർ സ്വദേശിയായ പ്രതി വേണുഗോപാലിനെ പിടികൂടിയത് ട്രെയിൻ യാത്രക്കാരിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ്. തൃശൂർ തൈക്കാട്ടുശ്ശേരിയിലാണ് 53 വയസുകാരൻ വേണുഗോപാലിന്‍റെ വീട്. അധികവും ട്രെയിൻ യാത്രകളിലാകും വേണുഗോപാൽ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...