
മലപ്പുറം : നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണാടക ചിക്കബല്ലാപ്പുര പ്രശാന്ത് നഗറിലെ അര്‍ജ്ജുൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 13ന് വൈകീട്ട് നാല് മണിക്കാണ് ഇയാള്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്തു മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിന്റെ പകുതി നമ്പര്‍ ലഭിച്ചിരുന്നു. ഇത് വച്ചാണ് അന്വേഷണം നടത്തിയത്. ഇതില്‍ പ്രതി കര്‍ണാടകത്തിലെ ചിക്കബല്ലാപ്പുരയില്‍ ഉണ്ടെന്ന് കണ്ടെത്തി.
പ്രതിയുടെ പേരിൽ ചിക്കബല്ലാപ്പുര ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മാല പൊട്ടിക്കുന്നതിനിടെ സ്ത്രീയെ ആയുധമുപയോഗിച്ച് കൊലപെടുത്താന്‍ ശ്രമം തുടങ്ങി ആറോളം കേസുകൾ നിലവിലുണ്ട്. മുന്‍ വര്‍ഷങ്ങളിലും ഇയാള്‍ക്കെതിരെ ചിക്കബല്ലാപുര ടൗണ്‍ സ്റ്റേഷനിലും റൂറല്‍ സ്റ്റേഷനിലുമടക്കം അഞ്ചോളം കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ മനോജ്, എസ് ഐ രാമന്‍, എസ്‍സിപിഒ സുഭാഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കര്‍ണാടകയില്‍ കണ്ടെത്തിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോൾ ചിക്കബല്ലാപ്പുര ജയിലിലാണ്.
ഒരു ബുള്ളറ്റ് ഫാൻ കള്ളൻ! പരവൂരിൽ മോഷണ പരമ്പര; കവർന്നത് പണവും സ്വർണ്ണവും പിന്നെ ബുള്ളറ്റിന്റെ താക്കോലും
കൊല്ലം : തിരുവോണ ദിനത്തിൽ കൊല്ലം പരവൂരിൽ രണ്ട് വീടുകളിൽ മോഷണം. പൂതക്കുളം സ്വദേശി അജീഷിന്റേയും കലയക്കോട് സ്വദേശി ജാനിന്റെയും വീടുകളിലാണ് കവര്‍ച്ച നടന്നത്. രണ്ടിടത്തും നിന്നായി പണവും സ്വർണ്ണവും പിന്നെ ബുള്ളറ്റ് ബൈക്കിന്റെ താക്കോലും മോഷ്ടിക്കപ്പെട്ടു. രണ്ടു വീടുകളിലും ആളുകളില്ലാത്ത സമയത്താണ് മോഷണം നടന്നത്.
ബന്ധുവിന്റെ മരണ വീട്ടിൽ പോയതായിരുന്നു അജീഷും കുടുംബവും. മുപ്പതിനായിരം രൂപയാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പെരുമ്പുഴയിലെ ബന്ധു വീട്ടിലായിരുന്നു കലയ്ക്കോട് സ്വദേശിയായ ജാൻ. ഇരുപതിനായിരം രൂപയും രണ്ട് പവൻ സ്വര്‍ണ്ണവും ബുള്ളറ്റിന്റെ താക്കോലുമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ട അയൽവാസികളാണ് ജാനിനെ വിവരം അറിയിച്ചത്.
രണ്ടു വീടുകളുടേയും മുൻവാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീട്ടുകാരുടെ പരാതിയിൽ പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പൊലീസിന്റെ അന്വേഷണം. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More : ആഗ്രഹിച്ചത് ആർഭാട ജീവിതം, ഇനി അഴിയെണ്ണി ജീവിക്കാം; കേരള അതിർത്തി കടന്നാൽ രക്ഷയെന്ന് ഓർത്തു, പക്ഷേ..!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam