കൊവി‍ഡ് 19: നിരീക്ഷണത്തിലുള്ളവർക്ക് സാന്ത്വനമേകി അക്ഷര മുത്തശ്ശി കാർത്ത്യായനി അമ്മയുടെ കത്ത്

By Web TeamFirst Published Mar 20, 2020, 8:12 AM IST
Highlights

'എന്റെ പ്രിയപ്പെട്ട മക്കളെ' എന്ന് തുടങ്ങുന്ന കത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കി കാണുകയാണ് കാർത്ത്യായനി അമ്മ. 

ആലപ്പുഴ: ജില്ലയിൽ ആയിരത്തിലധികം ആളുകൾ കൊവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതി ആയിരുന്നു അക്ഷര മുത്തശ്ശി കാർത്ത്യായനി അമ്മയുടെ മനസ്സ് നിറയെ. ദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകൾ നിരീക്ഷണത്തിലുണ്ടെന്ന് കാർത്ത്യായനി അമ്മ അറിഞ്ഞത്. 

സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 96-ാം വയസ്സിൽ കാർത്ത്യായനി അമ്മ നാലാം തരം പാസ്സായത്. അക്ഷരം പഠിച്ച അന്ന് മുതൽ നിത്യേന മുടങ്ങാതെയുള്ള പത്ര വായന അമ്മയുടെ പതിവാണ്. കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർക്കായി തനിക്കെന്ത് ചെയ്യാനാകും എന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കാനായി കത്തെഴുതി അയക്കാൻ തീരുമാനിച്ചത്. അവശതകളെ മറന്ന് സാക്ഷരതാ പ്രേരകിന്റെ സഹായത്തോടെ കൈപിടിച്ച് എഴുതിയ കത്തിൽ കാർത്ത്യായനിയമ്മ ഒപ്പുവച്ചു. 

'എന്റെ പ്രിയപ്പെട്ട മക്കളെ' എന്ന് തുടങ്ങുന്ന കത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കി കാണുകയാണ് കാർത്ത്യായനി അമ്മ. കൊറോണയെ നമുക്ക് എല്ലാവർക്കും ഒന്നിച്ച് നേരിടാം. ഐസൊലേഷനിൽ ഇരിക്കുന്ന മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞാണ്  
കാർത്ത്യായനിയമ്മ കത്ത് അവസാനിക്കുന്നത്.
 
ഇക്കാര്യം അറിഞ്ഞ ജില്ല കളക്ടർ എം. അഞ്ജന കാർത്ത്യായനി അമ്മയുടെ വീട്ടിൽ നേരിട്ടെത്തി കത്ത് ഏറ്റുവാങ്ങി. ഹസ്ത ദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ കൂപ്പു കൈകളോടെ നമസ്തെ പറഞ്ഞാണ് കാർത്ത്യായനി അമ്മ കളക്ടറെ സ്വീകരിച്ചത്. കൊവിഡ് 19 ബാധ ഏൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാർത്ത്യായനി അമ്മയുമായി കളക്ടർ ചർച്ച ചെയ്തു. നാരീ പുരസ്കാരം സ്വീകരിക്കാനായി ദില്ലിയിൽ പോയ വിശേഷങ്ങളും കളക്ടർ ചോദിച്ചറിഞ്ഞു. 

ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന മുഴുവൻ ആളുകളിലേക്കും ഈ കത്ത് എത്തിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്. ഐസൊലേഷൻ കഴിയുന്ന ആളുകൾക്ക് ഈ കത്ത് അയക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. സാക്ഷരതാപ്രേരക് സതി, ഉദ്യോഗസ്ഥർ എന്നിവർ കളക്ടർക്കൊപ്പംഉണ്ടായിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

click me!