
കോഴിക്കോട്: സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം എടുത്തതിന് പിന്നാലെ ഉടമയുടെ അക്കൗണ്ടില്‍ നിന്നും തുക അപഹരിക്കപ്പെട്ടതായി പരാതി. താമരശ്ശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി പരപ്പന്‍പൊയിലിലെ ഇന്ത്യ വണ്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് പിന്നാലെയാണ് രണ്ട് തവണയായി അക്കൗണ്ടില്‍ ഉടമ അറിയാതെ പണം നഷ്ടമായത്. ഇതേ എ ടി എമ്മില്‍ നിന്നു തന്നെയാണ് പണം നഷ്ടമായതെന്ന് സംശയിക്കുന്നതായി പരാതിക്കാരന്‍ പറഞ്ഞു.
ഇദ്ദേഹത്തിന്റെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നും രാവിലെ പണം പിന്‍വലിച്ചിരുന്നു. ഈ സമയം എ ടി എം കൗണ്ടറിന്റെ അടുത്ത് രണ്ടു പേര്‍ ഉണ്ടായിരുന്നതായി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം രണ്ട് മിനിറ്റിനുള്ളില്‍ പണം പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. ബാങ്കിലും പൊലീസിലും അക്കൗണ്ട് ഉടമ പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ പത്തനംതിട്ടയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പൊലീസിന്‍റെ പിടിയിലായി എന്നതാണ്. തിരുവല്ല കടപ്ര സ്വദേശി അജിൻ ജോർജാണ് മാന്നാർ പൊലീസിന്‍റെ പിടിയിലായത്. നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന നഴ്സിംഗ് വിദ്യാർത്ഥികളും സ്ത്രീകളുമാണ് കൂടുതലും അജിൻ ജോർജിന്‍റെ വലയിലാകുന്നത്. പ്രവാസിയായ സാം യോഹന്നാൻ എന്നയാളുടെ പരാതിയിൽ തൃശൂർ ഒല്ലൂരിൽ നിന്നാണ് മാന്നാർ പൊലീസ് അജിനെ പിടകൂടിയത്. സാമിനും ഭാര്യക്കും യു കെയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ പ്രതി വാങ്ങിയിരുന്നു. ഒക്ടോബർ നാലിന് മെഡിക്കൽ എടുക്കാൻ എത്തണമെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്. എളമക്കര സ്വദേശിനിയിൽ നിന്നും 42 ലക്ഷം രൂപ തട്ടിയതടക്കം ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam