പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് വിദഗ്ധ ചികിത്സ എറണാകുളം അമൃത ആശുപത്രിയിൽ

By Web TeamFirst Published Aug 29, 2018, 5:15 PM IST
Highlights

പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ കവുങ്ങ്  മുറിഞ്ഞ് വയറ്റില്‍ തറച്ചാണ് രത്‌നകുമാറിന് ഗുരുതരമായിപരിക്കേറ്റത്.

ആലപ്പുഴ: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി  രത്നകുമാർ  വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിൽ. പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ കവുങ്ങ്  മുറിഞ്ഞ് വയറ്റില്‍ തറച്ചാണ് രത്‌നകുമാറിന് ഗുരുതരമായിപരിക്കേറ്റത്.

സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും എല്ലാ സഹായവും രത്‌നകുമാറിന് ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. രത്‌നകുമാറിനെ മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നെന്ന് ഭാര്യ ജിഷ പറഞ്ഞു. ചെങ്ങന്നൂർ പാണ്ടനാട്ട് പ്രളയം തുടങ്ങിയ സമയത്ത് തന്നെ രത്‌നകുമാര്‍ ചെറുവള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. 

കുറച്ച് പേരെ രക്ഷപ്പെടുത്തിയതിന് ശേഷം  വണ്ടിയിടിച്ച് അപകടം പറ്റിക്കിടക്കുന്ന ഒരു യുവാവിന്റെ വീട്ടില്‍ ചെറുവള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു രത്‌നാകുമാര്‍. വീടിന്റെ പരിസരത്ത് ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍ വലിയ മരങ്ങളെല്ലാം കടപുഴകി വരുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ  വീടിനകത്തേക്ക് വള്ളത്തെ  വലിച്ച് കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഒഴുക്ക്. വീട്ടുകാരിലൊരാള്‍ വള്ളത്തിന്റെ ഒരറ്റം പിടിച്ചു, അതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.  

ഒഴുക്കില്‍പ്പെട്ട വള്ളം അവിടെ നിന്ന കവുങ്ങില്‍ ചെന്നിടിച്ചു, രണ്ടായി മുറിഞ്ഞ കവുങ്ങിന്റെ ഒരറ്റം രത്‌നകുമാറിന്റെ വയറില്‍ തുളഞ്ഞ് കയറി, കാലിനും മാരകമായി മുറിവ് പറ്റി.  രത്‌നകുമാറിനെ രക്ഷാപ്രവര്‍ത്തകര്‍  വണ്ടാനം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോയത്. വയറ്റില്‍ 18 തയ്യലും കാലിൽ 8 ഉം. തയ്യലുണ്ട്. വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന്ചി കിത്സ  കഴിഞ്ഞ്  വീട്ടിലെക്ക് പോന്നെങ്കിലും മുറിവുകൾ പഴുത്തതിനെ തുടർന്ന് അമൃത ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

കായംകുളം ഹാര്‍ബറിലെ മത്സ്യതൊഴിലാളിയായ രത്‌നകുമാറിന് ഇനി തിരിച്ച് കടലില്‍ പോകണമെങ്കില്‍ മാസങ്ങളെടുക്കും. കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്ന രത്നകുമാറെന്ന് ഭാര്യ ജിഷ പറഞ്ഞു.

ഇന്ന് രാഹുൽ ഗാന്ധി വിളിച്ചു സഹായം വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും എറണാകുളം കളക്ട്രേറ്റിൽ നിന്നും ചികിത്സാ വിവരങ്ങൾ തിരക്കുന്നുണ്ട്. കുമ്മനം രാജശേഖരനും സഹായം ഉറപ്പു നൽകിയതായി ജിഷ പറഞ്ഞു.
 

click me!