കേരളാ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നൽകില്ല; കോട്ടയത്ത് യുഡിഎഫിൽ തർക്കം

By Web TeamFirst Published Jun 28, 2019, 11:43 AM IST
Highlights

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെച്ചൊല്ലി കോട്ടയത്തെ യുഡിഎഫിൽ തർക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം വിട്ട് കൊടുക്കില്ലെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി.

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കോട്ടയത്തെ യുഡിഎഫില്‍ തര്‍ക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം വിട്ട് കൊടുക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. അതേസമയം, ധാരണ പ്രകാരമുള്ള അധികാര കൈമാറ്റവും പാര്‍ട്ടിയിലെ പിളര്‍പ്പും തമ്മില്‍ ബന്ധമില്ലെന്ന് കേരള കോണ്‍ഗ്രസ് പ്രതികരിച്ചു.

കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പ് കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കുന്നത് വലിയ ഭരണ പ്രതിസന്ധിയാണ്. യുഡിഎഫിലെ ധാരണ അനുസരിച്ച് ജൂലൈ ഒന്ന് മുതല്‍ കേരള കോണ്‍ഗ്രസിനാണ് പ്രസിഡന്‍റ് സ്ഥാനം. എന്നാല്‍ പിളര്‍ന്ന് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം കൈമാറിയാല്‍ നിയമപ്രശ്നമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വാദം. പി ജെ ജോസഫാണോ ജോസ് കെ മാണിയാണോ ചെയര്‍മാനെന്ന കാര്യത്തില്‍ തര്‍ക്കം നില്‍ക്കുന്നു. വിപ്പ് ആര് നല്‍കുമെന്ന് കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാമ്. ഈ സാഹചര്യത്തിലാണ് തല്‍ക്കാലം പ്രസിഡന്‍റ് സ്ഥാനം കൈമാറേണ്ടെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത്. 

22 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് എട്ടും കേരളാ കോണ്‍ഗ്രസിന് ആറും അംഗങ്ങളാണ് ഉള്ളത്. ആറ് പേരും ജോസ് കെ മാണി പക്ഷത്തിനൊപ്പമാണ്. എല്‍ഡിഎഫിന് ഏഴും ജനപക്ഷത്തിന് ഒരംഗവുമുണ്ട്. നേരത്തെ മാണി വിഭാഗം യുഡിഎഫ് വിട്ടപ്പോള്‍ സിപിഎം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് ഭരിച്ച അനുഭവം കോണ്‍ഗ്രസിന് മുന്നിലുണ്ട്. എന്നാല്‍ ആറ് അംഗങ്ങളും ജോസ് കെ മാണി പക്ഷത്തായതിനാല്‍ ആശയക്കുഴപ്പമില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് വാദം. കേരളാ കോണ്‍ഗ്രസില്‍ സഖറിയാസ് കുതിരവേലിലും സെബാസ്റ്റ്യൻ കുളത്തിങ്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിനായി രംഗത്തുണ്ട്.

click me!