
തൃശൂര്‍: പ്രളയ ദുരന്തത്തില്‍ കനത്ത നാശം നേരിട്ട കര്‍ഷകര്‍ക്ക്, വിള നഷ്ടം കൂടാതെ മൂലധന സാമഗ്രികള്‍ക്കുമുള്ള നഷ്ടപരിഹാരവും ലഭിക്കും. സര്‍ക്കാര്‍ കണക്കാക്കിയ നഷ്ടപരിഹാരം മാത്രമായിരുന്നു ഇതുവരെ നിര്‍ദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് 1361.74 കോടിയുടെ നഷ്ടമുണ്ടായെന്ന് കൃഷി വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഉല്‍പ്പാദന ചിലവ് പോലും ലഭിക്കാതെ നഷ്ടം നേരിടുമ്പോഴും ജീവിതം കൃഷിയ്ക്കും കാര്‍ഷിക മേഖലയ്ക്കും വേണ്ടി മാറ്റിവെച്ച കര്‍ഷകര്‍ക്ക് പ്രളയമുണ്ടാക്കിയത് വിളനഷ്ടം മാത്രമല്ല, കൃഷിക്ക് വേണ്ടി കാലങ്ങളായി ഒരുക്കിയ സര്‍വതുമായിരുന്നു.
വിവിധ മേഖലകളില്‍ നിന്നും കര്‍ഷകരില്‍ നിന്നും കൃഷി മന്ത്രിക്ക് നേരിട്ടും മറ്റും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിള നഷ്ടം കൂടാതെ മൂലധന സാമഗ്രികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കൃഷി വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. എന്നാല്‍ കര്‍ഷകര്‍ തങ്ങളുടെ വിള നഷ്ടത്തേക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ അപേക്ഷകള്‍ മാത്രമാണ് കൃഷിഭവനില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
വിത്ത് വളം തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍ പമ്പുസെറ്റുകള്‍ തുടങ്ങിയവയുടെ കേടുപാടുകള്‍ തീര്‍ക്കല്‍, വിത്ത് , തൈകള്‍ വളം, മറ്റ് സാമഗ്രികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍, കാര്‍ഷിക വിപണന സൗകര്യങ്ങള്‍ക്കുള്ള നാശം, കര്‍ഷക ഭവനങ്ങള്‍ക്കുള്ള നാശം, പോളി ഹൗസുകളുടെ നാശം, മറ്റ് കെട്ടിട - ഉപകരണങ്ങളുടെ നാശനഷ്ടങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൂടി ശേഖരിക്കുവാന്‍ കൃഷി ഉദ്യോഗസ്ഥരോട് കൃഷി ഡയറക്ടര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൃഷിയൊരുക്കം തുടങ്ങേണ്ട സാഹചര്യത്തില്‍ ആശങ്കയിലിരിക്കെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഉത്തരവ്. ആലപ്പുഴ ജില്ലയില്‍ 370 കോടി, മലപ്പുറത്ത്- 202 കോടി, ഇടുക്കിയില്‍ 145 കോടി എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ കാര്‍ഷിക വിള നഷ്ടങ്ങള്‍ നേരിട്ട ജില്ലകള്‍. 586 കോടിയുടെ വാഴകൃഷിയും 391 കോടിയുടെ നെല്‍കൃഷിയും, 104 കോടിയുടെ പച്ചക്കറി കൃഷിയും നഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്‍റെ റിപ്പോര്‍ട്ട്. മൂലധന സാമഗ്രികളുടെ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ കാര്‍ഷിക മേഖലയിലെ നഷ്ടം ഇതിന്‍റെ ഇരട്ടിയിലധികം വരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam