
പാലക്കാട്: പാലക്കാട് നെന്മാറക്ക് സമീപം ഉരുൾപൊട്ടി ഏഴ് പേർ ' മരിച്ചു. ചേരും കാട് സ്വദേശികളായ ഗംഗാധരൻ, ഭാര്യ സുഭദ്ര, മകൾ ആതിര അവരുടെ നവജാത ശിശു, മറ്റൊരു മകൾ ആര്യ, അയൽവാസികളായ അഭിജിത്, മകൾ അനിത' എന്നിവരാണ് മരിച്ചത്.
അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേരുണ്ടോ എന്നറിയാൻ തെരച്ചിൽ നടക്കുകയാണ്. കുതിരാനിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. പട്ടാമ്പി പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.
അട്ടപ്പാടി, മണ്ണാർക്കാട് മേഖലകളിലും ഉരുൾപൊട്ടലുണ്ടായി. അട്ടപ്പാടി ചുരം ഇടിഞ്ഞതോടെ മലയോര മേഖല ഒറ്റപ്പെട്ടു. ആലത്തൂർ വീഴുമലയിലും മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉരുൾ പൊട്ടി.ഇവിടെ നിന്ന് 15 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വടക്കഞ്ചേരിയിലും അട്ടപ്പാടി ചുരത്തിലും മണ്ണിടിച്ചിലുണ്ടായി.
മംഗലം, പോത്തുണ്ടി, ആളിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിടുമെന്ന് മുന്നറിയിപ്പുണ്ട്. കാഞ്ഞിരപ്പുഴ ചിറയ്ക്കലിൽ വെള്ളം കയറി.വീടുകൾ ഒറ്റപ്പെട്ടു. ഭവാനി പുഴ കരകവിഞ്ഞ് അട്ടപ്പാടിയിലും പ്രളയം, ചെമ്മണ്ണൂരിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ഭാരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി പാലം വെള്ളത്തിനടിയിലായി. തൃത്താല മേഖലയിലും പ്രളയം. കുന്തിപ്പുഴ കരകവിഞ്ഞതോടെ മണ്ണാർക്കാട്ട് ഗതാഗതം സ്തംഭിച്ചു. മൂന്നു പാലങ്ങൾ വെള്ളത്തിലായതോടെ നെന്മാറ അയിലൂർ പ്രദേശവും ഒറ്റപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam