
കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തിൽ ബ്രഹ്മപുരത്ത് സംഭവിച്ചതു പോലുള്ള ദുരന്തം സംഭവിക്കാതിരിക്കാൻ നഗരസഭ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഞെളിയൻ പറമ്പ് സന്ദർശിച്ച ശേഷം കമ്മീഷൻ 2022 ഓഗസ്റ്റ് 30 ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ നഗരസഭാ സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
ഏപ്രിലിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഞെളിയൻപറമ്പിൽ അഗ്നിബാധയുണ്ടായാൽ ബ്രഹ്മപുരം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കൗൺസിലർ കെ സി ശോഭിത സമർപ്പിച്ച പരാതിയിൽ പറയുന്നു. പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്തിന് സമീപമാണ് ഞെളിയൻപറമ്പിലെ മാലിന്യസംസ്ക്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്. 2019 ൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സോണ്ട ഇൻഫ്രോടെക്ക് എന്ന കമ്പനിക്ക് 7.75 കോടിക്ക് കരാർ നൽകിയെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഏതുസമയത്തും തീ പിടിക്കാൻ സാധ്യതയുള്ള മാലിന്യകൂമ്പാരം കണ്ട് നിസഹായരാണ് പ്രദേശവാസികളെന്നും പരാതിയിൽ പറയുന്നു.
അതേസമയം കോഴിക്കോട് ഞെളിയമ്പറ് മാലിന്യ സംസ്കരണ പ്ളാന്‍റ് വിഷയം നാളെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. ഞെളിയമ്പറമ്പ് വിഷയം ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ എസ് ഐ ഡി സിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്‍റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. ഇതെഴുതിയ പ്ലക്കാഡുമായാണ് പ്രതിപക്ഷം കൗണ്‍സിലില്‍ യോഗത്തിനെത്തിയത്. എന്നാല്‍ ഞെളിയന്‍പറമ്പ് വിഷയം പഠിച്ച ശേഷം നാളെ ചേരുന്ന കൗണ്‍സിലില്‍ വിശദീകരിക്കാമെന്ന് മേയര്‍ അറിയിച്ചു.