ശബരിമല; പൊലീസിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്

By Web TeamFirst Published Oct 25, 2018, 10:47 PM IST
Highlights

ശബരിമല വിഷയത്തില്‍ പൊലീസിനെതിരെയുള്ള വ്യാജപ്രചരണത്തിന് മറുപടിയുമായി കേരളാ പൊലീസ് രംഗത്ത്. പൊലീസ് വേഷം ധരിച്ചെത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന പ്രചരണത്തിനും പ്രതികളെ കണ്ടെത്താനായി പൊലീസ് പുറത്ത് വിട്ട ചിത്രത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരനെ കുറിച്ചും അക്കമിട്ട് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വിശദീകരിച്ചിട്ടുണ്ട്.
 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പൊലീസിനെതിരെയുള്ള വ്യാജപ്രചരണത്തിന് മറുപടിയുമായി കേരളാ പൊലീസ് രംഗത്ത്. പൊലീസ് വേഷം ധരിച്ചെത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന പ്രചരണത്തിനും പ്രതികളെ കണ്ടെത്താനായി പൊലീസ് പുറത്ത് വിട്ട ചിത്രത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരനെ കുറിച്ചും അക്കമിട്ട് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വിശദീകരിച്ചിട്ടുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവജനസംഘടനയുടെ പ്രവർത്തകൻ ആണെന്ന വിധത്തിലുള്ള പ്രചരണം തെറ്റാണെന്നാണ് ആദ്യ വിശദീകരണം. ചിത്രത്തിലുള്ളത് കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ ആഷിക്കാണെന്ന് പോസ്റ്റില്‍ വിശദീകരിക്കുന്നു. രണ്ടാമത്തെ വിശദീകരണത്തില്‍ മഫ്തിയിലുള്ള പൊലീസുദ്യോഗസ്ഥന്‍റെ ചിത്രം പ്രതികളെ കണ്ടെത്തുന്നതിനായി പുറത്തിറക്കിയവരുടെ കൂട്ടത്തില്‍ പെട്ടുപോയതിനുള്ള കാരണവും വിശദമാക്കുന്നു. 

ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായിയെത്തിയ പത്തനംതിട്ട ഏ ആർ ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇബ്രാഹിമിന്‍റെ ചിത്രമാണ് അത്. അദ്ദേഹം വാഹനം ഡ്യൂട്ടി സ്ഥലത്ത് എത്തിച്ച്, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് അക്രമികൾ പോലീസ് വാഹനങ്ങൾ തകർക്കുന്നതായറിഞ്ഞത്. ഇത് അന്വേഷിക്കാനായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ എടുത്ത ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുകയായിരുന്നെന്നും അദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും അറിയിപ്പിലുണ്ട്. 

കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ അപലപനീയമാണെന്നും വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഇത്തരത്തിലൊരു വിശദീകരണം നല്‍കുന്നതെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. 

കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചരണം ഞങ്ങൾക്ക് പറയാനുള്ളത് :

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതിൽ ഒന്ന് പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവർത്തകൻ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻറെ ചിത്രത്തെ പ്രചരിപ്പിക്കുന്നതാണ്.

വാസ്തവം ഇതാണ് : ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ ആഷിക്കിൻറെ ചിത്രമാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് . ഈ ഉദ്യോഗസ്ഥൻറെ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണ്.

രണ്ടാമത്തെ സംഭവത്തിൽ: ലുക്ക് ഔട്ട് നോട്ടീസിൽ പോലീസുകാരൻ ഉൾപ്പെട്ടിട്ടുള്ളതായി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു ലുക്ക് ഔട്ട് നോട്ടീസ് അല്ല. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളിൽ നിന്നും പോലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ്. ഇതിൽ മഫ്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻറെ ചിത്രവും അവിചാരിതമായി കടന്നു കൂടി. പരിശോധിച്ചതിൽ ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായി എത്തിയ പത്തനംതിട്ട ഏ ആർ ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇബ്രാഹിം ആണെന്ന് വ്യക്തമായിട്ടുള്ളതാണ്. വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ തുടങ്ങവേ അക്രമികൾ പോലീസ് വാഹനങ്ങൾ തകർക്കുന്നതായറിഞ്ഞു ഇദ്ദേഹം സംഭവസ്ഥലത്തു എത്തിച്ചേരുകയായിരുന്നു എന്നും വ്യക്തമായതിനാൽ സംശയമുള്ളവരുടെ പട്ടികയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളതുമാണ്.

കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം. 
 

 

 

click me!