
കാസര്‍കോട്: ജില്ലയിലെ 450 സ്വകാര്യ ബസുകള്‍ വ്യാഴാച്ച നിരത്തിലിറങ്ങിയത് പ്രളയ ദുരിത ബാധിതർക്ക് വേണ്ടി. ടിക്കറ്റ് ബുക്കില്ലാതെ കൈയ്യിൽ ബക്കറ്റുമായി യാത്രക്കാരുടെ ഇടയിലേക്ക് കണ്ടക്റ്റർ എത്തിയപ്പോൾ ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതല്‍ പണം നിക്ഷേപിച്ച് യാത്രക്കാരും. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കിവിദ്യാർത്ഥികളും രംഗത്തെത്തിയതോടെ സംഗതി ഉഷാറായി.
ദുരിത ബാധിതർക്ക് വേണ്ടി ഒരു ദിവസത്തെ സർവ്വീസ് മാറ്റിവെച്ച കാസർകോട് സ്വാകാര്യ ബസ് ഉടമസ്ഥരുടെ നല്ല മനസ് ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്റ്റർ സജിത് ബാബുവും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പുതിയ ബസ്റ്റാന്‍റ് മുതൽ വിദ്യാനഗർ വരെ ബസിൽ യാത്ര ചെയ്തു. കളക്റ്ററും കണ്ടക്ടറുടെ ബക്കറ്റിലേക്ക് ദുരിത ബാധിതർക്കായി യാത്രക്കൂലി നൽകി മാതൃകയായി.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയാണ് ഒരു ദിവസത്തെ സർവീസ് പ്രളയ ബാധിതർക്ക് വേണ്ടി മാറ്റിവച്ചത്. ബസുകള്‍ തകരാറിലായതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ കയറ്റിയ സ്വകാര്യ ബസ് ഉടമകള്‍ തങ്ങളുടെ വിഹിതം മുന്‍കൂറായി തന്നെ അസോസിയേഷന്‍ ഭാരവാഹികളെ ഏല്‍പിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam