ഇടുക്കി കരിമലയിൽ സ്വകാര്യ വ്യക്തി കയ്യേറിയ 315 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു

By Web TeamFirst Published Feb 17, 2020, 7:27 AM IST
Highlights

ജില്ല കളക്ടർ നേരിട്ടെത്തിയാണ് കരിമലയ്ക്ക് മുകളിൽ 33 പേർ ചേർന്ന് കയ്യേറിയ 315 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഭൂമി പ്ലോട്ടുകളായി തിരിച്ച് വിൽപ്പന നടത്താൻ പോകുന്നതായി റവന്യൂ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു മിന്നൽ നടപടി. 

കൊന്നത്തടി: ഇടുക്കിയില്‍ കയ്യേറ്റത്തിനെതിരേ നടപടിയുമായി ജില്ല ഭരണകൂടം. കൊന്നത്തടി കരിമലയിൽ സ്വകാര്യ വ്യക്തി കയ്യേറിയ 315 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂമി കയ്യേറി നിർമിച്ച കെട്ടിടം റവന്യൂ വകുപ്പ് സീൽ ചെയ്തു.

ജില്ല കളക്ടർ നേരിട്ടെത്തിയാണ് കരിമലയ്ക്ക് മുകളിൽ 33 പേർ ചേർന്ന് കയ്യേറിയ 315 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഭൂമി പ്ലോട്ടുകളായി തിരിച്ച് വിൽപ്പന നടത്താൻ പോകുന്നതായി റവന്യൂ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു മിന്നൽ നടപടി. നേരത്തെ കൊന്നത്തടി വില്ലേജ് ഓഫീസറുടെ പരിശോധനയിൽ മേഖലയിൽ വ്യാപക കയ്യേറ്റം നടക്കുന്നതായി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഏറ്റെടുത്ത ഭൂമിയിൽ റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചു.

ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച രാജാക്കാട് സ്വദേശി ജിമ്മിക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഭൂമി കയ്യേറിയ മറ്റ് 33 പേർക്ക് എതിരെയും നടപടിയുണ്ടാകും. കൊന്നത്തടി വില്ലേജിലെ മറ്റിടങ്ങളിലെ കയ്യേറ്റങ്ങളും റവന്യൂ വകുപ്പ് പരിശോധിക്കുന്നുണ്ട്. ഏറ്റെടുത്ത ഭൂമി വേലിയിട്ട് തിരിച്ച് വിനോദ സഞ്ചാരത്തിനായി വിനിയോഗിക്കുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

click me!