
തിരുവനന്തപുരം : യഥാർത്ഥ പ്രതിയെ കിട്ടിയിട്ടും മറ്റൊരാളെ പ്രതിയാക്കിയ മോഷണ കേസ് പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. മറ്റൊരാൾ കുറ്റസമ്മതം നടത്തിയിട്ടും മതിയായ തെളിവുകളില്ലാതെ മാല മോഷണകേസിൽ രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിലടച്ച സംഭവത്തിൽ മാവേലിക്കര പൊലീസ് സ്റ്റേഷനിലുള്ള കേസ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മതിയായ തെളിവുകളുടെ അഭാവത്തിൽ നിയമപ്രകാരമല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് പുനഃരന്വേഷണത്തിന് കമ്മീഷൻ നിർദ്ദേശം നൽകിയത്.
2019 നവംബർ 12 ന് നടന്ന മോഷണത്തിലാണ് രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു കളവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ താനാണ് രമേശൻ പ്രതിയായ കേസിലെ മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഇതോടെയാണ് കേസിലെ യഥാർത്ഥ പ്രതി മറ്റൊരാളാണെന്ന വിവരം പുറത്ത് വന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന് കമ്മീഷൻ്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam