
തിരുവനന്തപുരം: കേരളത്തിന് അതിവേഗ റെയിൽവേ പദ്ധതി വേണമെന്നതാണ് സിപിഎമ്മിന്റെ എപ്പോഴത്തെയും വ്യക്തമായ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പുറത്തുപോയെന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ സിപിഎം എതിർക്കില്ല. അതിവേഗ റെയിൽ പദ്ധതി കേരളത്തിന്റെ വേണം. പദ്ധതി വരണം എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തേയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമായ ഒരു പദ്ധതിയായ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ യുഡിഎഫ് കേരളത്തോട് മാപ്പ് പറയണം. പുതിയ പദ്ധതി പ്രഖ്യാപിക്കും മുന്നേ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ കേരള ജനതയോട് സർക്കാർ മാപ്പ് പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽ പദ്ധതി അത്യാവശ്യമാണെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നു. ഭരണം മാറിയാലും അതിവേഗ റെയിൽ പദ്ധതിയെ തള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ മന്ത്രിസഭാ യോഗത്തിന് ശേഷം സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കുകയും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് ബദലായി മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തി പുതിയ അതിവേഗ റെയിൽ പദ്ധതികൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
വി ഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളില്ലാതിരുന്നത് വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുകയാണെന്ന് ഗോവിന്ദൻ ആരോപിച്ചു. അതുകൊണ്ടാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉയരാതിരുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.
വടകരയിൽ നിക്ഷേപം തിരിച്ച് കിട്ടാത്തതിൽ മനംനൊന്ത് വയോധികൻ ഇബ്രാഹിം കുട്ടി കോൺഗ്രസ് നേതാവിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ലീഗിനെതിരെ എംവി ഗോവിന്ദൻ രംഗത്തെത്തി. ഇബ്രാഹിംകുട്ടിയുടെ മരണആത്മഹത്യയല്ല കൊലപാതകമാണെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ലീഗ് ഉന്നത നേതാക്കളാണ് സൊസൈറ്റി യിലേക്ക് ധന സമാഹരണ ഉൽഘാടനത്തിന് മുന്നിൽ നിന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam