മിണാലൂരിലുള്ള സെലക്ട് ദർബാർ റെസ്റ്റോറന്റിൽ വെച്ചാണ് അടിയുണ്ടായത്. യുവാക്കളുടെ ക്രൂരതയിൽ ഹോട്ടൽ ഉടമയായ മുജീബിന്റെ മൂന്ന് പല്ലുകളാണ് നഷ്ടമായത്.

വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം. ഹോട്ടലുടമയുടെ പല്ല് അടിച്ച് കൊഴിച്ച് യുവാക്കൾ. വിചിത്രമായ സംഭവങ്ങളുടെ പേരിൽ അടിപിടി കേസുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടാവുന്നതിൽ ഒടുവിലെ അടിപിടിയാണ് വടക്കാഞ്ചേരി മിണാലൂരിലുണ്ടായത്. മിണാലൂരിലുള്ള സെലക്ട് ദർബാർ റെസ്റ്റോറന്റിൽ വെച്ചാണ് അടിയുണ്ടായത്. യുവാക്കളുടെ ക്രൂരതയിൽ ഹോട്ടൽ ഉടമയായ മുജീബിന്റെ മൂന്ന് പല്ലുകളാണ് നഷ്ടമായത്. ഹോട്ടലിലെ മറ്റ് ജീവനക്കാർക്കും അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഏതാനും പേർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള ആക്രമണത്തിലാണ് മുജീബിന്റെ പല്ല് നഷ്ടമായത്.

ചൊവ്വാഴ്ച വൈകുന്നേരം ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ തങ്ങൾക്ക് വിളമ്പിയ ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയ്ക്ക് ആവശ്യത്തിന് നീരില്ല എന്ന് പറഞ്ഞ് ജീവനക്കാരുമായി തർക്കം തുടങ്ങുകയായിരുന്നു. ഹോട്ടലുടമയായ മുജീബ് ഇടപെട്ട് ഈ വാക്കുതർക്കം പരിഹരിക്കാനും അന്തരീക്ഷം ശാന്തമാക്കാനും ശ്രമിച്ചു. ഇതിനെത്തുടർന്ന് താൽക്കാലികമായി ഹോട്ടലിൽ നിന്നും മടങ്ങിപ്പോയ യുവാക്കൾ, പിന്നീട് സംഘമായി മാരകായുധങ്ങളുമായി തിരിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. മനപൂർവ്വം നാരങ്ങാ നീര് പിഴിഞ്ഞ് ശേഷമുള്ള നാരങ്ങ നൽകിയെന്ന് ആരോപിച്ച് യുവാക്കൾ പ്രശ്നമുണ്ടാക്കുകയായിരുന്നു. പകരം നാരങ്ങ നൽകിയ പ്രശ്നം പരിഹരിച്ച ശേഷം ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ യുവാക്കളാണ് സംഘമായി തിരിച്ചെത്തി ആക്രമണം നടത്തിയത്.

സംഘമായി എത്തിയ യുവാക്കൾ ഹോട്ടലിലെത്തിയ ഉടനെ ഉടമയെയും ജോലിക്കാരെയും മാരകമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സംഘം അവിടെ നിന്നും കടന്നുകളഞ്ഞു. ആക്രമണം നടത്തിയ 7 പേരില്‍ ഒരാളെ അറസ്റ്റുചെയ്തതായും ബാക്കിയുളളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം