
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളുടെയും കോളേജുകളുടെയും മുന്നിൽ വീണ്ടും 'പൂ'വാലശല്യം സജീവമാകുന്നതിൽ താക്കീതുമായി പൊലീസ് രംഗത്ത്. കൊറോണക്കാലത്തിന് ശേഷം സ്കൂൾ കോളേജ് പരിസരങ്ങളിൽ 'പൂ'വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഹാര മാർഗം അറിയാമെന്നും ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് വ്യക്തമാക്കി. 'പൂ'വാലശല്യക്കാരെ പൂട്ടാൻ പട്രോളിംഗ് ഉൾപ്പെടെയായി പൊലീസ് സജ്ജമാണെന്നും ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടണമെന്നും ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരള പൊലീസിന്‍റെ മറ്റൊരു അറിയിപ്പ് ഡ്രോണുകൾ സംബന്ധിച്ചാണ്. സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. സർക്കാരിന്റേയോ, പൊലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും വേണ്ടി കേരള പൊലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിൾ ഐ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയെന്നും അറിയിപ്പിൽ പറയുന്നു.
കേരള പൊലീസിന്‍റെ അറിയിപ്പ് ഇപ്രകാരം
സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സർക്കാരിന്റേയോ, പൊലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും വേണ്ടി കേരള പൊലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിൾ ഐ മുഖ്യമന്ത്രി പിണറായി വിജയൻ കൊക്കൂൺ കോൺഫറൻസിൽ വെച്ച് പുറത്തിറക്കി. പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലെ ഒരു പോലീസ് സേന ആദ്യമായാണ് ഇത്തരത്തിലൊരു വാഹനം പുറത്തിക്കുന്നത്. ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം. ഇതിന്റെ പ്രവർത്തനം മനസിലാക്കാനായി അന്യ സംസ്ഥാനത്ത് നിന്നും നിരവധി ഓഫീസർമാരും എത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam