
കൊച്ചി: രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് വരെ കൊച്ചി മറൈന്‍ ഡ്രൈവ് അടച്ചിടാനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം. കൊച്ചി കോര്‍പറേഷനും ജിസിഡിഎയും ചേര്‍ന്നുള്ള യോഗത്തിലാണ് അടച്ചിടല്‍ തീരുമാനം എടുത്തത്. രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ടൂറിസം മന്ത്രി തന്നെ പണ്ട് പറഞ്ഞിരുന്നു.
ഈ നിലപാട് ഉള്ളപ്പോള്‍ രാത്രി എന്തിനാണ് റൈന്‍ ഡ്രൈവ് അടച്ചിടുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍, സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുകയാണ് എന്നാണ് അധികൃതരുടെ ഇതിനുള്ള ഉത്തരം. രാത്രിയില്‍ മാലിന്യം തള്ളുന്നവരുണ്ട്. രാത്രി ഉറങ്ങാന്‍ പറ്റാത്തവിധം ശബ്‍ദ മലിനീകരണ മറൈന്‍ ഡ്രൈവിന് സമീപത്ത് ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ പരാതിയും ലഭിച്ചു. ഇതോടെയാണ് കൊച്ചി കോര്‍പറേഷനും ജിസിഡിഎയും പൊലീസുമെല്ലാം ചേര്‍ന്ന് തലതിരിഞ്ഞൊരു തീരുമാനത്തിലേക്ക് എത്തിയത്.
സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനും കമ്മീഷണറര്‍ ഓഫീസുമടക്കം മറൈന്‍ ഡ്രൈവിന് തൊട്ടടുത്താണ്. ക്യാമറകള്‍ സ്ഥാപിക്കാം, നീരീക്ഷണം ശക്തമാക്കാം, പൊലീസിനെ വിന്യസിക്കാം. ഇതൊന്നും ചിന്തിക്കാതെയാണ് അടച്ചിടാനുള്ള നീക്കമെന്നും വിമര്‍ശകര്‍ പറയുന്നു. മറൈന്‍ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങളെന്ന് കൊച്ചി കോര്‍പ്പറേഷന്‍ വിശദീകരിച്ചു.
രാത്രി 10 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ മറൈന്‍ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും. ജിസിഡിഎ അംഗീകൃത ബങ്ക് ഷോപ്പുകള്‍ അല്ലാതെ മറ്റൊരു കച്ചവടവും പ്രദേശത്ത് അനുവദിക്കില്ലെന്നും മേയര്‍ അറിയിച്ചു. മേയറുടെയും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ ഏജന്‍സികളുടെ യോഗത്തിലാണ് തീരുമാനങ്ങള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam