
കൊല്ലം: കൊല്ലം പടപ്പക്കരയിൽ 42.04 കിലോഗ്രാം കഞ്ചാവുമായി ക്രിമിനൽ, കൊലപാതക കേസുകളിലെ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പടപ്പക്കര സ്വദേശി ഹാലി ഹാരിസൺ ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാലി ഹാരിസൺ.
കൊല്ലം ജില്ലാ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. റെയ്ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാർ ആയ അജിത് കുമാർ, അനീഷ്, ജോജോ, ബാലു സുന്ദർ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പങ്കെടുത്തു.
അതേസമയം, തൃശ്ശൂരിലെ ലഹരിവേട്ടയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിലായി. ഗുരുവായൂർ കോട്ടപ്പടിയിൽ നിന്നും ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്. കാറിൽ കടത്താൻ ശ്രമിക്കവേ ആയിരുന്നു ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിലായത്.
രണ്ടു കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട് എക്സൈസ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കുന്ദംകുളത്തു നിന്നും ചാവക്കാട് പോകുന്ന റോഡിലാണ് പൊലീസ് പരിശോധന നടത്തിയതും ഇവർ പിടിയിലാകുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam