
ചടയമംഗലം: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കൊല്ലം ചടയമംഗലം ഇടയ്ക്കോട് സ്വദേശി സനലിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വർക്ക് ഷോപ്പ് ജോലിക്കാരനും ബന്ധുവുമായ കലേഷിനെ 2024 മാർച്ച് 13നാണ് സനൽ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ബക്കറ്റിൽ പെട്രോളുമായാണ് സംഭവ ദിവസം സനൽ കലേഷ് ജോലി ചെയ്തിരുന്ന വർക്‌ഷോപ്പിൽ എത്തിയത്. എന്നാൽ ഈ സമയത്ത് കലേഷ് ഇവിടെയുണ്ടായിരുന്നില്ല. ബൈക്ക് നന്നാക്കാനുണ്ടെന്ന് ഫോണിൽ വിളിച്ചുപറഞ്ഞ സനൽ കലേഷിനെ സ്ഥലത്തെത്തിച്ചു. കലേഷ് എത്തിയ ഉടൻ ബക്കറ്റിൽ കരുതിയ പെട്രോൾ സനൽ യുവാവിൻ്റെ ദേഹത്തേക്ക് ഒഴിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കലേഷിൻ്റെ നേർക്ക് പ്രതി പന്തം കത്തിച്ച് എറിഞ്ഞു. തീ പടർന്ന് ദേഹമാസകലം പൊള്ളലേറ്റ കലേഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ കലേഷ് മരിച്ചു. പ്രതിയുടെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. പട്ടാപ്പകൽ നടന്ന ക്രൂര കൃത്യത്തിന് സനലിന് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷ ജീവപര്യന്തമായി നിജപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam