ഡാം മത്സ്യങ്ങൾക്ക് വിപണിയിലുളള സ്വീകാര്യത, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വരുമാന മാർഗ്ഗമൊരുക്കൽ ഇവ കണക്കിലെടുത്താണ് കൂട് മത്സ്യകൃഷിക്ക് തുടക്കമിട്ടത്.
പാലക്കാട്: ഫിഷറീസ് വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ മലമ്പുഴ ഡാമിൽ നടപ്പാക്കിയ കൂട് എന്ന മത്സ്യകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനാണ് മലമ്പുഴ ഡാമിലും പഴശ്ശിഡാമിലും പദ്ധതിക്ക് തുടക്കമിട്ടത്.
ഡാം മത്സ്യങ്ങൾക്ക് വിപണിയിലുളള സ്വീകാര്യത, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വരുമാന മാർഗ്ഗമൊരുക്കൽ ഇവ കണക്കിലെടുത്താണ് കൂട് മത്സ്യകൃഷിക്ക് തുടക്കമിട്ടത്. മലമ്പുഴ ഡാമിന്റെ ഒത്ത നടുക്ക് 72 കൂടുകളിലാണ് മീൻ വളർത്തൽ. വിപണിയിൽ പ്രിയങ്കരമായ ഗിഫ്റ്റ് തിലാപ്പിയ ഇനത്തിൽപ്പെട്ട 72000 മത്സ്യക്കുഞ്ഞുങ്ങളെയാണ് മാർച്ചിൽ പ്രത്യേകമായി തയ്യാറാക്കിയ കൂടുകളിൽ നിക്ഷേപിച്ചത്.
വിദഗ്ധ പരിശീലനം നേടിയ മലമ്പുഴയിലെ 114 മത്സ്യത്തൊഴിലാളികളാണ് പദ്ധതിയുടെ സംരക്ഷകരും ഗുണഭോക്താക്കളും. മീൻകുഞ്ഞുങ്ങളും മാർഗ്ഗ നിർദ്ദേശവും ഫിഷറസ് വകുപ്പ് നൽകും. മലമ്പുഴയിലെ ഫിഷറീസ് വകുപ്പിന്റെ മത്സ്യവിപണന കേന്ദ്രം വഴിയാണ് വിൽപന. ഒരുകോടി രൂപയോളമാണ് പദ്ധതിച്ചെലവ്. കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.