സഹായത്തിന് ആളില്ലാതെ ബുദ്ധിമുട്ടിലായ എൺപത് വയസുകാരിക്ക് കൈത്താങ്ങുമായി കോവളം ജനമൈത്രി പൊലീസ്
തിരുവനന്തപുരം: സഹായത്തിന് ആളില്ലാതെ ബുദ്ധിമുട്ടിലായ എൺപത് വയസുകാരിക്ക് കൈത്താങ്ങുമായി കോവളം ജനമൈത്രി പൊലീസ്. കോവളം ബീച്ചിന് സമീപം രവീന്ദ്രവിലാസത്തിൽ താമസിക്കുന്ന ശാന്തയ്ക്ക് സ്വന്തമായി വീടില്ല. ഇപ്പോൾ താമസിക്കുന്നത് വാടകവീട്ടിലുമാണ്. 80 വയസുള്ള ശാന്തമ്മയെ പരിചരിക്കാൻ കഴിഞ്ഞ മൂന്ന് ദിവസമായി ആരുമില്ലെന്ന സാമൂഹിക പ്രവര്‍ത്തകന്റെ വിളി എത്തിയതോടെയാണ് പൊലീസ് എത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ നോക്കാൻ ആളില്ലെന്നും, വേണ്ട പരിചരണം ലഭിക്കുന്നില്ല എന്നുമായിരുന്നു സാമൂഹ്യ പ്രവർത്തകനായ അജി കോവളം ജനമൈത്രി പോലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ്, മകൾ ഉഷ അവരുടെ മകൾക്ക് ഓപ്പറേഷൻ ആവശ്യത്തിന് എസ് എ ടി ആശുപത്രിയിൽ അഡ്മിറ്റാണെന്ന് മനസിലായത്. ഇതാണ് അമ്മക്ക് വേണ്ട പരിചരണം നല്കാൻ കഴിയാത്ത സാഹചര്യമെന്ന് കോവളം പോലീസിനോട് അവര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ അമ്മയെ നോക്കാൻ ബുദ്ധിമുട്ടുകയാണെന്ന് മകൾ പറഞ്ഞു. ഉഷയുടെ അപേക്ഷ പൊലീസ് സ്വീകരിച്ചു. തുടര്‍ന്ന് കോവളം ഇൻസ്പെക്ടർ സജി ചെറിയാന്റെ നിർദ്ദേശപ്രകാരം ജനമൈത്രി സിആർഒ ആന്റ് ബീറ്റ് ഓഫീസർ ജിഎസ്ഐ മാരായ ബിജു ടി, രാജേഷ് ടി, സാമൂഹ്യ പ്രവർത്തകരായ അജി, കെ മധു, ഫൈസൽ, മുനീർ, എന്നിവർ ചേർന്ന് മകൾ ഉഷയുടെ സാന്നിധ്യത്തിൽ തിരുവല്ലം തണൽ വീട് വൃദ്ധസദനത്തിൽ എത്തിച്ച്. വേണ്ട പരിചരണം അമ്മയ്ക്ക് നൽകുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം