
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ തന്നെ പിന്തുണച്ച് എൽഡിഎഫും യുഡിഎഫും. രണ്ട് മുന്നണികളുടെയും പിന്തുണയോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ബിജെപി അംഗങ്ങൾ വിട്ടു നിന്നു. യുഡിഎഫ് പിന്തുണച്ചെങ്കിലും എൽഡിഎഫിനൊപ്പം നിൽക്കുമെന്നാണ് റോയി ഫിലിപ്പ് പറയുന്നത്
കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായാത് അതി നാടകീയ രംഗങ്ങൾ. തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയതിന് പിന്നാലെ കോൺഗ്രസ് അംഗം ജിജി വർഗീസ് ജോൺ പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് ഫിലിപ്പിന്റെ പേര് നിർദേശിച്ചു. സിപിഎമ്മിലെ ബിജിലി പി ഈശോയും റോയി ഫിലിപ്പിന്റെ പേര് തന്നെ നിർദേശിച്ചതോടെ വോട്ടെടുപ്പിനുള്ള സാധ്യത ഇല്ലാതെയായി. എതിരില്ലാതെ റോയ് ഫിലിപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക്. പ്രസിഡന്റായി റോയി ഫിലിപ്പിനെ വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ രണ്ട് മുന്നണികളും ഹാരം അണിയിച്ച് സ്വീകരിച്ചു.
സത്യപ്രതിഞ്ജക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ റോയ് ഫിലിപ്പ് ആർക്കൊപ്പമെന്ന നിലപാട് പരസ്യമാക്കി. റോയി ഫിലിപ്പിന് വോട്ട് ചെയ്യണമാന്നായിരുന്നു കോൺഗ്രസിന്റെ മൂന്ന് അംഗങ്ങൾക്കും രണ്ട് കേരള കോൺഗ്രസ് ജോസഫ് അംഗങ്ങൾക്കും പാർട്ടികൾ നൽകിയ നിർദേശം. എന്നാൽ സിപിഎമ്മുമായി മുന്പ് തന്നെ റോയ് ഫിലിപ്പ് ധാരണയുണ്ടാക്കിയിരുന്നു. കേരള കോൺഗ്രസിന്റെ മറ്റൊരു അംഗമായ സാലി ഫിലിപ്പും എൽഡിഎഫിന് ഒപ്പം നിന്നു. കഴിഞ്ഞ മാസം യുഡിഎഫ് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലും റോയി ഫിലിപ്പിം സാലി ഫിലിപ്പും ഓപ്പിട്ടിരുന്നു. ഇതോടെയാണ് പ്രസിഡന്റായിരുന്നു ജിജി വർഗീസ് ജോൺ രാജി വച്ചത്.
യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ രണ്ട് വർഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിന് നൽകണമെന്നായിരുന്നു. ഇത് പാലിക്കാതിരുന്നതോടയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ മുന്നണി മാറ്റം. എന്നാൽ അന്ന് പ്രസിഡന്റ് സ്ഥാനം നൽകാതെ ഇന്ന് പിന്തുണച്ചതെന്തിനാണെന്നാണ് മനസിലാകുന്നില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അടക്കം പറച്ചിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam