വാഹനങ്ങൾ വിട്ടു നൽകിയില്ല; ഓഫീസ് മേധാവികൾക്കെതിരെ നടപടിക്കൊരുങ്ങി കോഴിക്കോട് കലക്ടര്‍

By Web TeamFirst Published Aug 11, 2019, 8:30 AM IST
Highlights

വാഹനങ്ങൾ ഹാജരാക്കുന്നതിന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വാഹനങ്ങൾ ഹാജരാക്കാത്തതിനാലാണ് നടപടിയെടുക്കാൻ ജില്ലാ കലക്ടർ തീരുമാനിച്ചത്

കോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ വിട്ടു നൽകാത്ത 15 ഓഫീസ് മേധാവികൾക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി. വാഹനങ്ങൾ ഹാജരാക്കുന്നതിന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും, മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിട്ടും വാഹനങ്ങൾ ഹാജരാക്കാത്തതിനാലാണ് നടപടിയെടുക്കാൻ ജില്ലാ കലക്ടർ സാംബശിവറാവു തീരുമാനിച്ചത്. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻറെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനമായി സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായിട്ടും ഈ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചിരുന്നില്ല. ഇവയിൽ പലതും സിവിൽസ്റ്റേഷനിലാണ് സ്ഥിതി ചെയ്യുന്നത്. 

മൃഗസംരക്ഷണം, ആർക്കൈവ്സ്, ഗ്രൗണ്ട് വാട്ടർ, ഹാർബർ എൻജിനീയറിങ്, ഡിഎംഒ (ഹോമിയോ), ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ,  ഡിടിപിസി, ഡെപ്യൂട്ടി കമ്മീഷണർ (ടാക്സസ്), കേരഫെഡ്, ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷനിലെ സൂപ്പർ ചെക്ക് സെൽ, ടെക്നിക്കൽ എഡ്യൂക്കേഷൻ റീജിയണൽ ഓഫീസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, എന്നീ കാര്യാലയങ്ങളുടെ മേധാവികൾക്ക് എതിരെയാണ് ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി എടുക്കുന്നത്. നടപടി എടുക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ഇന്ന് രാവിലെ 10ന് മുമ്പ് ജില്ലാ കലക്ടറുടെ ചേമ്പറിൽ ഹാജരായി കാരണം ബോധിപ്പിക്കണം.
 

click me!