
കോഴിക്കോട്: മുക്കം വെണ്ണക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു. എംഡിഎസ് കോളേജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറ്റിൽ നിന്നും ശബ്ദം ഉണ്ടായതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്നു നാട്ടുകാർ പറയുന്നു. അതേസമയം, വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നത്. പ്രകമ്പനത്തിൽ ജനൽ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു.
പാലക്കാട് ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി. ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഉഗ്ര ശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10.30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതെന്നും പ്രദേശവാസികൾ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയിൽ വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam