
ചെങ്ങന്നൂർ: ചില്ലറ വിൽപനയ്ക്കായി കഞ്ചാവുമായി ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നമംഗലം താലൂക്കിൽ കൊടിയത്തൂർ സ്വദേശിയായ നോണ്ടത്ത് ചാത്തപ്പറമ്പിൽ അംജത് ഖാൻ (30) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം ബാഗിൽ സൂക്ഷിച്ചിരുന്ന 1116 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആവശ്യക്കാർക്ക് ചില്ലറയായി വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇയാൾ സഞ്ചരിച്ചുകൊണ്ടിരുന്ന കൊടുവള്ളി രജിസ്ട്രേഷനിലുള്ള മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ നൈറ്റ് പെട്രോളിംഗിനിറങ്ങിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ സംശയം തോന്നി ബാഗും മറ്റും പരിശോധിച്ച് കഞ്ചാവ് കണ്ടെത്തിയത്. ചെങ്ങന്നൂർ പ്രദേശത്ത് കഞ്ചാവ് വിൽപനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പ്രതി കഴിഞ്ഞ രണ്ടാഴ്ചയായി തിരുവൻവണ്ടൂർ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇയാൾക്ക് കഞ്ചാവ് ലഭിച്ച വഴിയെക്കുറിച്ചും ഇയാളുടെ സുഹൃദ് വലയത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വിപിൻ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ. പ്രദീപ്, എ.എസ്.ഐ ഹരി കുമാർ, സീനിയർ സിപിഒ മാരായ മിഥിലാജ്, ശരത്, അഭിലാഷ്, സിപിഒ മാരായ രാജേഷ്, അനസ്, അജീഷ് കരീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam