
തൃശൂര്‍: തൃശൂരിൽ അപകടത്തില്‍ തകര്‍ന്ന ശക്തൻ തമ്പുരാന്റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി റവന്യൂ മന്ത്രി പറഞ്ഞു. തൃശൂരിന്‍റെ അടയാളങ്ങളില്‍ ഒന്നായ പ്രതിമ നിര്‍മ്മിച്ച ശില്പികളുമായി ആലോചിച്ച് വേഗത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തൻ പ്രതിമ വേഗത്തിൽ പുനർ നിർമ്മിക്കുമെന്ന് തൃശൂർ മേയർ എം കെ വർഗീസും പറഞ്ഞു.
കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയാണ് ശക്തൻ തമ്പുരാന്റെ പ്രതിമ തകര്‍ന്നത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ശക്തന്‍ നഗറില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. റൗണ്ട് എബൗട്ട് തിരിയേണ്ടതിന് പകരം ബസ് പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് പ്രതിമ തകര്‍ന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam