കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, നാല് പേര്‍ പിടിയിൽ

By Web TeamFirst Published Aug 16, 2022, 4:40 PM IST
Highlights

റിപ്പയർ ചെയ്യാനായി കായംകുളത്തു നിന്ന് മാവേലിക്കര വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയ കെഎസ്ആർടിസി വേണാട് ബസിന്റെ ഡ്രൈവറെയാണ് മർദ്ദിച്ചത്

കായംകുളം (ആലപ്പുഴ) : ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. റിപ്പയർ ചെയ്യാനായി കായംകുളത്തു നിന്ന് മാവേലിക്കര വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയ കെഎസ്ആർടിസി വേണാട് ബസിന്റെ ഡ്രൈവറെയാണ് മർദ്ദിച്ചത്. രണ്ടാംകുറ്റിക്ക് വടക്കുവശം വെച്ച് ക്വാളിസ് വാഹനത്തിലെത്തിയ മദ്യപസംഘം വാഹനം തടഞ്ഞ് നിർത്തി ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു.

കായംകുളം പെരിങ്ങാല ബിജു ഭവനത്തിൽ ബിജു (48), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ പടീറ്റതിൽ ഷാബു (48), കൃഷ്ണപുരം പുള്ളിക്കണക്ക് ശബരി ഭവനത്തിൽ ശരത് വിജയൻ (32), പാലമേൽ പണയിൽ കളപ്പാട്ട് തെക്കതിൽ എബി (32) എന്നിവരാണ് കേസിൽ പിടിയിലായത്. കായംകുളം എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിനോദ്, പൊലീസുകാരായ ശിവകുമാർ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43,000 രൂപയും മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. 'ബുളളറ്റ് ഷാലു' എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. കൽപ്പറ്റ ചുണ്ടേലിൽ വെച്ചാണ് ബത്തേരി പൊലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐ ഫോണുകളും 3 ലക്ഷം രൂപയും പൊലീസ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. മോഷണം നടന്ന ബത്തേരിയിലെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി  കവർച്ച  നടത്തിയത്.  

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ  വിവിധ ജില്ലകളിലായി 50 ഓളം കേസുകളുണ്ടെന്ന് ബത്തേരി പൊലീസ് അറിയിച്ചു. പുൽപ്പള്ളിയിലെ മറ്റൊരു മോഷണവും പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാന്‍റെ ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തൊണ്ടി മുതൽ കണ്ടെത്താനുള്ള നടപടികളും പൊലീസ് തുടങ്ങി. 

Read More : ഫെഡ് ബാങ്ക് കവർച്ച കേസിൽ ഒരാള്‍ കൂടി പിടിയില്‍, കവര്‍ച്ച നടത്തിയത് 15 മിനിറ്റുകൊണ്ടെന്ന് മുഖ്യപ്രതി

click me!