
കൊല്ലം: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊട്ടാരക്കര - കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ നടപടി ആരംഭിച്ചത്. ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു നിർദ്ദേശം നൽകി. ഈ മാസം 18-ന് രാവിലെ ആറ് മണിയോടെയായിരുന്നു വിവാദപരമായ സംഭവം നടന്നത്.
കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഫോണിൽ റീൽസ് കണ്ട ദൃശ്യങ്ങൾ ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി വാഹനമോടിച്ച ദൃശ്യങ്ങൾ പരസ്യമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്. യാത്രക്കാരൻ നൽകിയ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഡ്രൈവറോട് നേരിട്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന ഹിയറിങ്ങിന് ശേഷം കുറ്റം തെളിയിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam